മുൻ കർണാടക മുഖ്യമന്ത്രി  എൻ. ധരംസിങ് അന്തരിച്ചു

ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. ധരംസിങ് (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്തിെൻറ 17ാമത്തെ മുഖ്യമന്ത്രിയാണ്. തുടർച്ചയായി ഏഴു തവണ നിയമസഭയിലേക്കും രണ്ടുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കർണാടക സർക്കാർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. 

കലബുറഗി ജില്ലയിലെ നിലോഗി ഗ്രാമത്തിൽ നാരായൺ സിങ്^പത്മാവതി ദമ്പതികളുടെ മകനായി 1936 ഡിസംബർ 25നായിരുന്നു ജനനം. ജില്ലയിലെ വിവിധ സ്കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി. 1958ൽ ഗോവ ലിബറേഷൻ മൂവ്മെൻറിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1968ൽ ഷഹബസാറിൽനിന്ന് കലബുറഗി മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 2004 വരെ തുടർച്ചയായ ഏഴു വർഷം ജെവർഗി മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തി.

1980ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെെട്ടങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ആവശ്യപ്രകാരം രാജിവെച്ചു. കേന്ദ്രമന്ത്രിയായിരുന്ന സി.എം. സ്റ്റീഫനെ വീണ്ടും ലോക്സഭയിലേക്ക് എത്തിക്കുന്നതിനാണ് സ്ഥാനമൊഴിഞ്ഞത്. അതേവർഷം ധരംസിങ് സംസ്ഥാന മന്ത്രിയായി. ദേവരാജ് അർസ്, ആർ. ഗുണ്ടുറാവു, എസ്. ബംഗാരപ്പ, എം. വീരപ്പ മൊയ്ലി, എസ്.എം. കൃഷ്ണ സർക്കാറുകളിൽ ആഭ്യന്തരം, എക്സൈസ്, സാമൂഹികക്ഷേമം, നഗരവികസനം, പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ ചുമതല വഹിച്ചു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചു. 

2004 മേയിൽ കോൺഗ്രസ്^ജനതാദൾ^എസ് കൂട്ടുകക്ഷി സർക്കാറിൽ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. 20 മാസത്തിനുശേഷം ഫെബ്രുവരി 2006ൽ ജനതാദൾ പിന്തുണ പിൻവലിച്ചതോടെ സർക്കാർ നിലംപൊത്തി. 2009ൽ ബീദറിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭഗവന്ത് ഖുബയോട് പരാജയപ്പെട്ടു. ആരോഗ്യകാരണങ്ങളെ തുടർന്ന് വർഷങ്ങളായി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: വിജയ് സിങ് (ബീദർ എം.എൽ.സി), അജയ് സിങ് (ജെവർഗി എം.എൽ.എ), പ്രിയദർശിനി.

Tags:    
News Summary - Dharam Singh, former Karnataka CM, passes away-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.