പ്രതീകാത്മക ചിത്രം

ബംഗാളിൽ തടങ്കൽ പാളയം ഒരുങ്ങി; ഒമ്പതു കുടിയേറ്റക്കാരെ പാർപ്പിച്ചു

കൊൽക്കത്ത: ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമെതിരായ നടപടികൾ ശക്തമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാർ. കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി മാൽഡ ജില്ലയിൽ സ്ഥാപിച്ച തടങ്കൽ പാളയത്തിൽ ബംഗ്ലാദേശികളെന്നാരോപിച്ച് ഒമ്പതു പേരെ താമസിപ്പിച്ചു. ഇംഗ്ലീഷ് ബസാറിലെ ചന്ദൻ പാർക്കിൽ സ്ഥാപിച്ച ഈ ഹോൾഡിങ് സെന്റർ നിലവിൽ മാൽഡ ജില്ലയിലെ ഇത്തരത്തിലുള്ള ഏക കേന്ദ്രമാണ്. മൂന്നു സ്ത്രീകളെയും ആറു കുട്ടികളെയുമാണ് ഇവിടെയെത്തിച്ചത്. ഭക്ഷണവും മറ്റു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

12 പൊലീസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് ജീവനക്കാർ, വളന്റിയർമാർ എന്നിവരുള്ള കേന്ദ്രം സി.സി.ടി.വി നിരീക്ഷണത്തിലാണ്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനോ കൃത്യമായ രേഖകൾ ഇല്ലാത്തതിനോ പിടിക്കപ്പെടുന്ന വിദേശ പൗരന്മാരെ താൽക്കാലികമായി പാർപ്പിക്കുന്നതിനാണ് ഈ കേന്ദ്രം രൂപവത്കരിച്ചതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട ഭരണപരമായ നടപടി മാത്രമാണ് ഇതെന്നാണ് സർക്കാർ ഭാഷ്യം.

എന്നാൽ, ബംഗ്ലാദേശിൽനിന്നുള്ള ‘അനധികൃത’ കുടിയേറ്റക്കാരെയും റോഹിങ്ക്യകളെയും കരുവാക്കി ബി.ജെ.പി നടത്തിവന്ന വംശീയ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും തുടർച്ചയായാണ് സുവേന്ദു അധികാരി സർക്കാറിന്‍റെ ഈ നടപടി വിലയിരുത്തപ്പെടുന്നത്.പൊലീസ് പിടികൂടുന്ന നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താൻ ബി.എസ്.എഫിന് കൈമാറുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ നയം നടപ്പാക്കൽ ഘട്ടത്തിലേക്ക് കടന്നതായി അധികാരി സൂചിപ്പിച്ചു. 

Tags:    
News Summary - Detention camp set up in Bengal; nine migrants housed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.