ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് ഹരിയാന സർക്കാർ 30 ദിവസത്തെ പരോൾ അനുവദിച്ചു. ചൊവ്വാഴ്ച റോഹ്തകിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗുർമീത് സിർസയിലെ തന്റെ ദേരയിലേക്ക് തിരിച്ചു. ജൂൺ 24 വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിൽ ജയിലിലടക്കപ്പെട്ട ശേഷം ഇത് 16 ാമത്തെ തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്.
2026ൽ മാത്രം ഇത് രണ്ടാം തവണയാണ് റാം റഹിമിന് സർക്കാർ പരോൾ അനുവദിക്കുന്നത്. നേരത്തെ ജനുവരിയിൽ 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. 30 ദിവസത്തെ പരോൾ ലഭിച്ചതോടെ, ജയിൽ ചട്ടപ്രകാരം ഒരു കലണ്ടർ വർഷത്തിൽ ലഭിക്കാവുന്ന പരോൾ കാലാവധി ഇദ്ദേഹം പൂർത്തിയാക്കും. ഇനി 21 ദിവസത്തെ ഫർലോ മാത്രമാണ് ബാക്കിയുള്ളത്.
2017 ആഗസ്റ്റ് മുതൽ റോഹ്തകിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് റാം റഹിം. ബലാത്സംഗക്കേസിൽ 20 വർഷത്തെ തടവുശിക്ഷയാണ് ഇദ്ദേഹം അനുഭവിക്കുന്നത്. മുൻ ദേര മാനേജർ രഞ്ജിത് സിങ്, മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി എന്നിവരുടെ കൊലപാതകക്കേസുകളിൽ നിന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി ഇദ്ദേഹത്തെ നേരത്തെ വെറുതെവിട്ടിരുന്നു. ഗുർമീത് സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ഏഴ് വർഷത്തിന് ശേഷമാണ് കോടതി കുറ്റവിമുക്തനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.