ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന്റെ അന്തരീക്ഷത്തിലെ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. മലിനീകരണ തോത് കുറയ്ക്കാൻ അധികൃതർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിൽ പലതും നിത്യവൃത്തിക്കാരായ സാധാരണ മനുഷ്യരുടെ ജീവിതം പരുങ്ങലിലാക്കിയിരിക്കുകയാണ്.
കെട്ടിട നിർമാണങ്ങളും കെട്ടിടം പൊളിക്കുന്നതും സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരായ തൊഴിലാളികൾ കടുത്ത പട്ടിണിയെ നേരിടുന്നതായി പി.ടി.എ റിപ്പോർട്ട് ചെയ്യുന്നു.
‘വീട്ടിൽ തന്നെ കുത്തിയിരുന്നാൽ ഞങ്ങൾ എന്തെടുത്ത് തിന്നും.? കുട്ടികൾക്ക് എന്ത് തിന്നാൻ കൊടുക്കും..?’ 45കാരിയായ തൊഴിലാളി സുമൻ പറയുന്നു. അടുത്തിടെയാണ് അവർ ലേബർ കാർഡ് പുതുക്കിയത്. ‘വീട്ടിലിരുന്നാലും കൂലി കിട്ടാൻ ഞങ്ങൾ സർക്കാർ ജീവനക്കാരൊന്നും അല്ലല്ലോ. ദിവസവും ജോലി ചെയ്താണ് ഞങ്ങൾ പിഴയ്ക്കുന്നത്. ജോലിയില്ലെങ്കിൽ ഞങ്ങളുടെ കൈയിൽ ഒന്നുമില്ല.’ - സുമൻ രോഷാകുലയായി.
ബിഹാറിൽ നിന്നും ഡൽഹിയിലെത്തിയ രാജേഷ് കുമാർ എന്ന 42കാരൻ പറയുന്നത് താൻ അയക്കുന്ന പണം കൊണ്ട് മാത്രം നാട്ടിൽ കഴിയുന്ന കുടുംബത്തിനും കനത്ത തിരിച്ചടിയാണ് ഈ നിരോധനങ്ങൾ എന്നാണ്. സർക്കാർ സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തി.
ശുദ്ധമായ ഇന്ധനം ഉപയോഗിക്കാത്ത ട്രക്കുകൾക്കുള്ള നിരോധനവും സ്കൂളുകൾ അടച്ചതും ആ മേഖലകളുമായി ബന്ധപ്പെട്ട നിരവധി ദിവസകൂലിക്കാരായ നിരധി തെഴിലാളികളെ നിരാലംബരാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.