ഡൽഹിയിൽ 15കാരിയെ മാതാവ് ഒരു ലക്ഷം രൂപക്ക് വിറ്റു

ന്യൂഡൽഹി: ഒരു ലക്ഷം രൂപക്ക് മാതാവ് മനുഷ്യക്കടത്തുകാർക്ക് വിറ്റ 15കാരി രക്ഷപ്പെട്ട് വനിത കമീഷനിൽ അഭയം തേടി. തന്‍റെ ഒരു വയസുകാരനായ സഹോദരനെയും മാതാവ് ഇത്തരത്തിൽ വിറ്റതായി പെൺകുട്ടി പറയുന്നു. ഡൽഹിയിലെ ഭവാനയിലാണ് സംഭവം.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. തന്‍റെ കൂടെ ബദർപൂരിലെ സഹോദരിയുടെ വീട്ടിലേക്ക് വരാൻ മാതാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിസാമുദ്ദീനിലെ ഒരു ഹോട്ടലിലേക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്. മറ്റൊരാൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോകും എന്ന് പറഞ്ഞ ശേഷം മാതാവ് ഇവിടെനിന്ന് മുങ്ങി.

പിന്നീട് വന്നയാൾ പെൺകുട്ടിയെ മറ്റൊരു വീട്ടിലാണ് എത്തിച്ചത്. അവിടെയുണ്ടായിരുന്ന സ്ത്രീകൾ പെൺകുട്ടിയോട് വിവാഹവസ്ത്രം അണിയാനും തയാറായി നിൽക്കാനും ആവശ്യപ്പെട്ടത്രെ. ഒരു ലക്ഷം രൂപക്ക് പെൺകുട്ടിയെ വിറ്റതാണെന്നും ഇവർ അറിയിച്ചു.

പെൺകുട്ടി ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് സ്വന്തം നാടായ ഭവാനയിലെത്തിയ ശേഷം അയൽക്കാരോട് സഹായം ആവശ്യപ്പെടുകയായിരുന്നു. അയൽക്കാർ വനിത കമീഷനിലും പൊലീസിലും വിവരം നൽകി.

മാതാവിനും രണ്ടാനച്ഛനും നാല് സഹോദരങ്ങൾക്കും ഒപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. ഏറെ കടം ഉള്ളതിനാലാണ് മാതാവ് തന്നെ വിറ്റതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയെ ഷെൽട്ടർഹോമിലേക്ക് മാറ്റി.

Tags:    
News Summary - Delhi Woman Sells Teen Daughter For Rs. 1 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.