ന്യൂഡൽഹി: ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ഡൽഹിയിലും ഉത്തരേന്ത്യയിലും ഇനിയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനില 45 ഡിഗ്രിക്ക് മുകളിലെത്തുമെന്നും മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കൊങ്കൺ, ഗോവ എന്നിവയുടെ ചില ഭാഗങ്ങളിലും മേയ് 22വരെ ഉഷ്ണതരംഗം തുടരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ ഡൽഹിയിൽ 2-3 ഡിഗ്രി സെൽഷ്യസ് താപനില വർധിക്കും. അടുത്ത ആഴ്ചയോടെ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ വടക്ക്, മധ്യ സംസ്ഥാനങ്ങളിൽ താപനില അതിവേഗം ഉയരുകയാണെന്നും പടിഞ്ഞാറൻ ഹിമാലയൻ പ്രദേശങ്ങളിൽ 3-4 ഡിഗ്രി സെൽഷ്യസ് താപനില വർധിച്ചേക്കുമെന്നും പറയുന്നു.
അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇടിന്നലിനും കനത്ത കാറ്റിനും മഴക്കും മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴക്കും സാധ്യതയുള്ളതായി പറയുന്നു.
ഡൽഹിയിൽ ഉൾപ്പെടെ ചൂട് കൂടുന്നതോടെ സൂര്യാതപത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ച 12 മണി മുതൽ വൈകിട്ട് നാലു വരെ വീടിനകത്തോ തണലിലോ കഴിയാനും ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കാനും നിർദേശിച്ചു. കൂടാതെ ഇളം നിറത്തിലുള്ള, അയഞ്ഞ, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ കുടകളോ തൊപ്പികളോ ഉപയോഗിക്കുക. പ്രായമായവർ, കുട്ടികൾ, പുറത്ത് ജോലി ചെയ്യുന്നവർ തുടങ്ങിയവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.