ഗ്യാൻവാപി വിഷയത്തിൽ അപകീർത്തിപരമായ പോസ്റ്റ് പങ്കുവെച്ചെന്ന് പരാതി; കോളജ് പ്രഫസർ അറസ്റ്റിൽ

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ ആക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകൻ അറസ്റ്റിൽ. ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസർ രത്തൻ ലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രഫസർക്കെതിരെ കേസ്. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് വിഘാതമായ പ്രവൃത്തികൾ ചെയ്യുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി രത്തൻ ലാലിനെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

തന്റെ ട്വിറ്റർ അക്കൗണ്ടിൽ ലാൽ നടത്തിയ പ്രസ്താവന അപകീർത്തിപ്പെടുത്തുന്നതും പ്രകോപനപരവുമാണെന്ന് അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയിൽ പറഞ്ഞു. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയ വിഷയം വളരെ വൈകാരിക സ്വഭാവമുള്ളതാണ്. കേസ് കോടതിയുടെ പരിഗണനയിലാണെന്നും പരാതിൽ പറ‍യുന്നു.

അതേസമയം ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് രത്തൻ ലാൽ രംഗത്തെത്തി. ഇന്ത്യയിൽ നിങ്ങൾ എന്ത് സംസാരിച്ചാലും മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തും. അത് പുതിയ കാര്യമല്ല. താൻ ഒരു ചരിത്രകാരനാണ്. നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തന്‍റെ പോസ്റ്റിൽ വളരെ മാന്യമായ ഭാഷയാണ് താൻ ഉപയോഗിച്ചത്. അതുകൊണ്ട് ആരോപണങ്ങളെ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Delhi Professor Arrested Over Facebook Post On Varanasi's Gyanvapi Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.