അമിത് ഷാ പ്രസംഗത്തിന്റെ വ്യാജ വിഡിയോ; രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ന്യൂഡൽഹി: മുസ്‍ലിം സംവരണം റദ്ദാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന എല്ലാ തരം സംവരണവും റദ്ദാക്കുമെന്നാക്കി പ്രചരിക്കുന്ന വ്യാജ വിഡിയോയുമായി ബന്ധപ്പെട്ട് ഹാജരാകാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകി. വിഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോണുമായി മേയ് ഒന്നിന് രേവന്ത് റെഡ്ഡി ഹാജരാകണമെന്നാണ് നിർദേശം.

കോൺഗ്രസ് നേതാക്കളടക്കം അഞ്ചുപേർക്ക് കൂടി സമാനമായി നോട്ടീസ് നൽകി. വിഡിയോ പോസ്റ്റ് ചെയ്ത ഒരാളെ അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയുടെ സ്രോതസ്സ് ആരെന്ന് കണ്ടെത്താനാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമൂഹ മാധ്യമമായ എക്സിന് കത്തെഴുതി. വിഡിയോയുടെ പേരിൽ ക്രിമിനൽ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. എക്സിനു പുറമെ ഫേസ്ബുക്കിലും വ്യാജ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേ സമയം, ബി.ജെ.പിയും കേന്ദ്ര സർക്കാറും രാഷ്ട്രീയ നേട്ടങ്ങൾക്കായി ഡൽഹി പൊലീസിനെ ഉപയോഗിക്കുകയാണെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ‘‘ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവക്കു പിന്നാലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഡൽഹി പൊലീസിനെയും നരേന്ദ്ര മോദി ഉപയോഗിക്കുകയാണ്. അതിന്റെ പേരിൽ ആരും ഭയക്കാൻ പോകുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ച്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദിയെയും അമിത് ഷായെയും ഞങ്ങൾ തോൽപിക്കും’’- റെഡ്ഡി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പറഞ്ഞു.

Tags:    
News Summary - Delhi police summons Telangana CM over Amit Shah’s doctored video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.