ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കം ഏഴ് വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് ഡൽഹി പൊലീസ്. ഗൗരവതരമായ കേസാണിത്. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
അതിനിടെ, ഗുസ്തി താരങ്ങളുടെ സമരം ചർച്ച ചെയ്യാൻ വിളിച്ച ഖാപ്പ് പഞ്ചായത്തിന്‍റെ യോഗം നാളത്തേക്ക് മാറ്റി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഖാപ്പ് പഞ്ചായത്തിന്‍റെ യോഗം ചേരുക. യോഗത്തിൽ തുടർനടപടികളിൽ അന്തിമ തീരുമാനം സ്വീകരിക്കും.
അതേസമയം, ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ പുതിയ പ്രതികരണവുമായി ബ്രിജ് ഭൂഷൺ രംഗത്തെത്തി. കുറ്റം തെളിയിച്ചാൽ തൂങ്ങി മരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. തെളിവുണ്ടെങ്കിൽ ഗുസ്തി താരങ്ങൾ കോടതിയിലോ പൊലീസിനോ നൽകണമെന്നും ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു.
ശിക്ഷയേറ്റ് വാങ്ങാൻ തയാറാണ്. മെഡലുകൾ ഒഴുക്കിയാൽ തന്നെ തൂക്കിലേറ്റാൻ കഴിയില്ലെന്നും ബ്രിജ് ഭൂഷൺ പൊതുയോഗത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.