ന്യൂഡൽഹി: ഡൽഹിയിൽ ജൂൺ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയർന്നേക്കാമെന്ന് വിദഗ്ധ സമിതി. ജൂലൈ പകുതിയോടെ 42,000 കിടക്കകൾ കൂടി ആവശ്യമായിവരും. ഡൽഹിക്ക് പുറമെ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളായ മുംബൈ, അഹ്മദാബാദ് എന്നിവിടങ്ങളിലെയും റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.
ഡൽഹിയിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഇവ വിപുലീകരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിനുമായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഈ കമ്മിറ്റി പഠന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഡൽഹിയിൽ ജൂൺ മാസം അവസാനത്തോടെ 15,000 ത്തോളം കിടക്കകളും ജൂലൈ പകുതിയോടെ 42,000 കിടക്കകളും ആവശ്യമായി വരുമെന്ന് കമ്മിറ്റി അംഗങ്ങളിൽ ഒരാൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഡൽഹിയിൽ ശനിയാഴ്ചവരെ 27,654 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 761 പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ നിലവിൽ 8600 ഓളം കിടക്കകൾ കൂടുതലായുണ്ട്. സജ്ജീകരിച്ച കിടക്കകളിൽ 49 ശതമാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ജൂൺ പകുതിയോടെ കിടക്കകളുടെ എണ്ണം 9800 ആയി ഉയർത്താനാണ് ഉദ്ദേശിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് 25,000 കോവിഡ് രോഗികളാണുള്ളത്. 14, 15 ദിവസത്തിനുള്ളൽ ഇവ ഇരട്ടിയാകും. ഇതു കണക്കാക്കിയാൽ ജൂൺ പകുതിയോടെ 50,000 കിടക്കകൾ ആവശ്യമായി വരും. ഒരു മാസത്തിനുളളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തും. ഒരു ലക്ഷത്തിൽ 20 മുതൽ 25 ശതമാനം വരെ രോഗികൾക്ക് കിടത്തിചികിത്സ ആവശ്യമായി വരും. അതിനാൽ 15,000 കിടക്കകൾ ജൂൺ അവസാനത്തോടെ തയാറാക്കണം. ജൂൈല പകുതിയോടെ 42,000ത്തോളം കിടക്കകളും ഒരുക്കണം’’ അഞ്ചംഗ കമ്മിറ്റി ചെയർമാൻ ഡോ. മഹേഷ് വർമ പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് വെൻറിലേറ്റർ സൗകര്യം ആവശ്യമായിവരും. 20 ശതമാനം രോഗികൾക്കായിരിക്കും വെൻറിലേറ്റർ -ഓക്സിജൻ സൗകര്യം ലഭ്യമാക്കേണ്ടിവരിക. മറ്റു രോഗികൾക്കായി ഹാളുകൾ, തുറന്ന സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളിലും കിടക്ക സൗകര്യം ഒരുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.