പ്രബീർ പുർകായസ്ത
ന്യൂഡൽഹി: വിദേശ ധനസഹായം ആരോപിച്ച് ന്യൂസ് ക്ലിക് വാർത്ത പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തക്കുമെതിരായ കേന്ദ്ര സർക്കാറിന്റെ വേട്ടയാടലിന് കനത്ത തിരിച്ചടി. നിയമം ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിദേശ ധനസഹായ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും (ഇ.ഒ.ഡബ്ല്യു) രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കി.
ന്യൂസ് ക്ലിക് കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഏജൻസികളെ രൂക്ഷമായി വിമർശിച്ചു. എഫ്.ഐ.ആറിലെ ആരോപണങ്ങൾ അംഗീകരിച്ചാലും ഐ.പി.സി 406, 420 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അഭിപ്രായപ്പെട്ടു. അത്തരമൊരു എഫ്.ഐ.ആർ തുടരുന്നത് നിയമ പ്രക്രിയയുടെ ഗുരുതര ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആറിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിച്ച കോടതി, വഞ്ചിക്കപ്പെട്ടതായി അവകാശപ്പെടുന്ന ഒരു പരാതിക്കാരനും ഇല്ലെന്ന് നിരീക്ഷിച്ചു.
വിദേശ നിക്ഷേപകരായ വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്സ് വഞ്ചിക്കപ്പെട്ടതായോ ന്യൂസ്‌ക്ലിക്കിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായോ അവകാശപ്പെട്ടിട്ടില്ല. അന്വേഷണത്തിൽ ഒരു തെളിവും പുറത്തുവന്നിട്ടില്ലന്നും കോടതി വിധിച്ചു. 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ, എഫ്.ഡി.ഐ നിയന്ത്രണം മറികടക്കാൻ രൂപകൽപന ചെയ്‌ത അമിത മൂല്യമുള്ള ഓഹരി ഇടപാടിലൂടെ യു.എസ് ആസ്ഥാനമായ വേൾഡ്‌വൈഡ് മീഡിയ ഹോൾഡിങ്സിൽനിന്ന് ന്യൂസ് ക്ലിക് 9.59 കോടി രൂപ സ്വീകരിച്ചെന്നാണ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.