ന്യൂഡൽഹി: ഡൽഹിയിൽ പഴഞ്ചൻ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറക്കാൻ രാജ്യ തലസ്ഥാനത്ത് വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണവുമായി സർക്കാർ. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഡല്‍ഹിയില്‍ ഇന്ധനം ലഭിക്കില്ല.
കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സി.എ.ക്യൂ.എം) നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നടപടി. എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് 2025 ജൂലൈ ഒന്ന് മുതല്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. ഡല്‍ഹിയില്‍ നടപ്പാക്കുന്ന നിയന്ത്രണം അടുത്ത ഘട്ടമായി നവംബര്‍ ഒന്നുമുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് തുടങ്ങിയ മേഖലകളിലേക്കും 2026 ഏപ്രില്‍ ഒന്ന് മുതല്‍ എൻ.സി.ആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
ഡല്‍ഹിയില്‍ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അതേസമയം സര്‍ക്കാര്‍ നീക്കത്തിന് എതിരെ ഡല്‍ഹിയിലെ കാറുടമകൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ 44 ശതമാനം കാര്‍ ഉടമകള്‍ക്കും സര്‍ക്കാര്‍ നീക്കത്തോട് എതിര്‍പ്പാണെന്നാണ് ലോക്കല്‍ സര്‍ക്കിള്‍ സര്‍വെയെ ഉദ്ധരിച്ച് നവ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരുടെയും കൈവശമുള്ള വാഹനം കാലപ്പഴക്കം കൊണ്ട് നിയന്ത്രണ പരിധിക്ക് ഉള്ളില്‍ വരുമെങ്കിലും മികച്ച പ്രവര്‍ത്തനക്ഷത ഉള്ളവയാണ്.
15 വര്‍ഷത്തേക്ക് നികുതി ഉള്‍പ്പെടെ ഒടുക്കി സ്വന്തമാക്കിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളുടെ പേരില്‍ ഒഴിവാക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും വാഹന ഉടമകള്‍ പറയുന്നു. നിയന്ത്രണം കര്‍ശനമാക്കിയാല്‍ ഇന്ധനം നിറക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും കാറുടമകൾ പറയുന്നു.
നടപടി കര്‍ശനമാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 500 പമ്പുകളില്‍ 485 എണ്ണത്തിലും ഇതിനകം കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും മറ്റ് പമ്പുകളും ഉടന്‍ ഇതിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത പമ്പുകള്‍ക്ക് ഏതിരെ നടപടി ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.