ന്യൂഡൽഹി: കോവിഡ് കാലത്ത് ഡൽഹിയിലെ ജനങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കാത്ത സർക്കാറാണ് വാതിൽപ്പടി റേഷനെ കുറിച്ച് സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാറിന്റെ ഒരു രാജ്യം, ഒരു റേഷൻ കാർഡ് സംവിധാനം രാജ്യതലസ്ഥാനത്ത് നടപ്പാക്കത്തതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' കേന്ദ്ര സർക്കാറിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. രാജ്യത്തെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പാക്കിയിട്ടുണ്ട്. സബ്സിഡി നൽകി റേഷൻ ഷോപ്പുകളിലൂടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായി കേന്ദ്രസർക്കാർ പ്രതിവർഷം രണ്ട് ലക്ഷം കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്രധാന മന്ത്രി ഗരിബ് കല്യാൺ അന്ന യോജനക്ക് കീഴിൽ പാവപ്പെട്ടവർക്കെല്ലാം സൗജന്യ റേഷനാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി സർക്കാർ ആവിഷ്കരിച്ച വാതിൽപ്പടി റേഷൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ ഇത് നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പിസയും, ബർഗറും, സ്മാർട്ട്ഫോണുകളും മറ്റും ഹോം ഡെലിവറി ആയി വീട്ടിൽ എത്തിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് റേഷൻ ഉടമകളുടെ വീട്ടിൽ എത്തിക്കാൻ കഴിയില്ലെന്ന് കെജ്‌രിവാൾ ചോദിച്ചിരുന്നു. റേഷൻ ഷാപ്പുകളിലേക്ക് ആളുകൾ കൂട്ടമായെത്തുന്നത് കോവിഡ് കാലത്ത് അപകടമാണ്. റേഷൻ കടകൾ സൂപ്പർ സ്പ്രെഡുകളായി മാറുമെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തിയിരുന്നു.
അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ആളുകളെ സഹായിക്കാനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. മഹാമാരിയുടെ അവസ്ഥയിൽ കടയിൽ പോയി റേഷൻ വാങ്ങാൻ മടിക്കുന്നവർക്ക് ഇത് സഹായമാകുന്ന പദ്ധതിയാണിതെന്നും കെജ്‌രിവാൾ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.