ന്യൂഡൽഹി: ടെമ്പോയുടെ മുൻ സീറ്റിൽ ഇരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ വെടിവെച്ച് കൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ മേഖലയിലാണ് സംഭവം. സ്വദേശമായ ഉത്തരാഖണ്ഡിലേക്ക് പോകുന്നതിനാണ് ഇവർ ടെംമ്പോ വാടകക്കെടുത്തത്.
കേസിലെ പ്രതിയായ ദീപകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ കൈയിൽ നിന്നും തോക്കും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം.
സി.ഐ.എസ്.എഫിൽ നിന്നും എസ്.ഐയായി വിരമിച്ച സുരേന്ദ്ര സിങ്ങാണ് വെടിയേറ്റ് മരിച്ചത്. ഇടതുനെഞ്ചിലാണ് വെടിയുണ്ട തറച്ചത്.
ആറ് മാസം മുമ്പാണ് സുരേന്ദ്ര സിങ് സി.ഐ.എസ്.എഫിൽ നിന്ന് വിരമിച്ചത്. തുടർന്ന് ഉത്തരാഖണ്ഡിലെ ജന്മസ്ഥലത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. വാഹനത്തിന്റെ പിന്നിൽ സാധനങ്ങൾ ഉണ്ടായിരുന്നതിനാൽ സുരേന്ദ്ര സിങ് ടെമ്പോയുടെ മുൻസീറ്റിൽ ഇരുന്നു.
ഇത് ഇഷ്ടപ്പെടാതിരുന്ന മകൻ അച്ഛനുമായി തർക്കിച്ചു. ഒടുവിൽ പിതാവിനെ മകൻ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ കൊലപാതകകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.