ന്യൂഡൽഹി: രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനും മരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. താൽക്കാലിക മോചനത്തിനായി ഹരജിയിൽ ഉന്നയിച്ചിരുന്ന കാരണങ്ങൾ "ന്യായമല്ല" എന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഉമർ ഖാലിദ് കോടതിയെ സമീപിച്ചത്. എന്നാൽ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നത് തടവിലുള്ള പ്രതിക്ക് ജാമ്യം അനുവദിക്കാൻ തക്ക അടിയന്തിര പ്രാധാന്യമുള്ള കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അമ്മയുടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ, അവരെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന്റെ പിതാവും സഹോദരിമാരും ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ പുറത്തുണ്ടെന്ന പ്രൊസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഉമർ ഖാലിദ് എന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ പ്രകാരം 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ച മുൻ കോടതി ഉത്തരവുകളിൽ സുപ്രീം കോടതി ബെഞ്ച് ശക്തമായ വിയോജിപ്പ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.