ബംഗളൂരു: കർണാടകയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ ഉപ്പുമാവിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. ഉപ്പുമാവ് കഴിച്ച 56 ലധികം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാദ്ഗിർ ജില്ലയിലെ അബ്ബെതുംകുർ ഗ്രാമത്തിലെ വിശ്വരാധ്യ വിദ്യവർത്തക റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് സംഭവം. എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
രാവിലെ ഉപ്പുമാവ് കഴിച്ച കുട്ടികൾക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചഭക്ഷണം വിളമ്പിക്കൊണ്ടിരിക്കെയാണ് ഉപ്പുമാവ് പാചകം ചെയ്ത വലിയ പാത്രത്തിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. ഇതോടെ കുട്ടികൾ കൂടുതൽ പരിഭ്രാന്തരായി. ഉടൻ തന്നെ ഉപ്പുമാവ് കഴിച്ച എല്ലാ വിദ്യാർഥികളെയും മദ്നാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റി.
യാദ്ഗിർ പൊലീസ് സൂപ്രണ്ട് ഡോ. വേദമൂർത്തി വിദ്യാർഥികളെ സന്ദർശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.