പിടിവിടാതെ ഇ.ഡി; മദ്യനയക്കേസിൽ എ.എ.പി നേതാവ് കൈലാഷ് ഗെഹ്ലോട്ടിന് സമൻസ്

ന്യൂഡൽഹി: മദ്യനയ​ക്കേസിൽ ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്ലോട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ആഭ്യന്തരം, ഗതാഗതം, നിയമം തുടങ്ങിയ വകുപ്പുകളാണ് കൈലാഷ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കൈലാഷിനോട് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് എ.എ.പിയുടെ മുതിർന്ന നേതാക്കളും മന്ത്രിമാരുമായിരുന്ന മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും നേരത്തേ അറസ്റ്റിലായിരുന്നു. ബി.ആർ.എസ് നേതാവ് കെ. കവിതയെയും കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അറസ്റ്റ് ചെയ്തത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരില്‍നിന്ന് തിരികെ എ.എ.പി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

Tags:    
News Summary - Days after Arvind Kejriwal arrest, probe agency summons top delhi minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.