വഡോദര: ഗ്രാമത്തിലെ ക്ഷേത്രം ദലിതുകളുടെ വിവാഹ ആവശ്യങ്ങൾക്ക് സർക്കാർ തുറന്നുകൊ ടുക്കാത്തത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ദലിത് ദമ്പതികളെ 300ഓളം പേർ വരുന്ന മേൽജാതിക്കാരുടെ സംഘം വീട്ടിൽ കയറി ക്രൂരമായി മർദിച്ചു. ഗുജറാത്തിലെ വഡോ ദരയിൽ പാദ്ര താലൂക്കിലെ മഹുവാദ് ഗ്രാമത്തിൽ ആണ് രാജ്യം നടുങ്ങുന്ന സംഭവം. പരാതിയെ തു ടർന്ന് 11 േപർക്കെതിരെ കേസ് എടുത്ത പൊലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതക്ക് ഇടയാക്കി എന്നു കാണിച്ച് ഇരയുടെ ഭർത്താവിനെതിരെ പൊലീസ് കേസ് എടുത്തു.
താരുലതബെൻ മക്വാന എന്ന യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുമ്പുപൈപ്പുകളും വടികളും മറ്റ് ആയുധങ്ങളുമായി വീടിനുനേരെ ആക്രമണം നടത്തിയ മേൽജാതിക്കാർ അസഭ്യവർഷം നടത്തിയതായും പരാതിയിൽ പറയുന്നു. വീടിനു പുറത്തേക്കിറങ്ങിയ യുവതിയെ അടിക്കുകയും അകത്ത് അതിക്രമിച്ചുകയറി ദമ്പതികളെ പുറത്തേക്ക് വലിച്ചിഴച്ച് സംഘം േചർന്ന് മർദിക്കുകയുമായിരുന്നു. പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവമെങ്കിലും ഇരു വിഭാഗങ്ങളും തമ്മിൽ അനുരഞ്ജനത്തിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് പരാതി നൽകിയത്.
ചൈതന്യ സിൻഹ് ജാല, ദിലീപ് പാർമർ, മയൂർ സിൻഹ് ജാല, ദിലീപ് സിൻഹ് രാജ്പുത്, മഹേഷ് ജാദവ്, കിഷൻ പാർമർ, സഞ്ജയ്സിൻഹ് പാർമർ, അർജുൻ പാർമർ, അരവിന്ദ് പാർമർ, നരേഷ് പാർമർ, അജയ് പാർമർ എന്നിവർക്കെതിരെയാണ് കേസ്. മഹുവാദ് നിവാസികളാണ് എല്ലാവരും. അനധികൃതമായി സംഘംചേരൽ, കലാപ കുറ്റം, വീട്ടിലേക്ക് അതിക്രമിച്ചു കടക്കൽ, ദലിതുകൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കേസ്. ഈ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് മർദനത്തിനിരയായ പ്രവീൺ മക്വാനെക്കതിരെയും കേസ് എടുത്തത്. ‘‘നിങ്ങളുടെ ജനാധിപത്യ ബി.ജെ.പി സർക്കാർ വഡോദര താലൂക്കിലെ മഹുവാദ് ഗ്രാമത്തിലെ രൺചോഡ്ജി ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ദലിതുകളെ അകറ്റിനിർത്തുന്നു’’ എന്നായിരുന്നു പ്രവീൺ പോസ്റ്റിട്ടത്.
സംഘർഷ സാധ്യത ഒഴിവാക്കുന്നതിന് ഗ്രാമത്തിൽ 24 മണിക്കൂർ പട്രോളിങ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്സാക്ഷികളായവരുടെയും ഗ്രാമവാസികളുടെയും പ്രതികരണങ്ങൾ എടുക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസന്വേഷിക്കുന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവീന്ദ്ര പട്ടേൽ അറിയിച്ചു. ദലിതുകൾക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല എന്ന പ്രവീണിെൻറ ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.