മുംബൈ: ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി’ അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വരും ദിവസങ്ങളിൽ ശക്തിപ്രാപിച്ചേക്കാവുന്ന ചുഴലികാറ്റ് അറബിക്കടലിൽ രൂപംകൊണ്ടത്. മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ തീരമേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
മുംബൈ, താനെ, പൽഗാർ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ മഹാരാഷ്ട്രയിലെ തീരമേഖലകളിൽ ശക്തമായ ഒക്ടോബർ ഏഴുവരെ ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. 45-55 കി.മീ വേഗതയിൽ വീശുന്ന കാറ്റ് 65 കി.മീ വരെ ശക്തി പ്രാപിക്കും.
കടൽ പ്രക്ഷുബ്ധമാവാൻ സാധ്യയുള്ളതിനാൽ മത്സ്യബന്ധനം നടത്തുന്നവരും തീരമേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ശ്രീലങ്ക നിർദേശിച്ച ശക്തി എന്ന പേരാണ് ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്.
വടക്കു കിഴക്കൻ അറബികടലിലെ അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി മാറുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം കാലാവസ്ഥാ വിഭാഗം അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ലഭിക്കും. എന്നാൽ, ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിടിടല്ല.
മെയ് മാസത്തില്‍ ശക്തി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ഇത് പിന്നീട് കാലാവസ്ഥാ വകുപ്പ് നിഷേധിച്ചു. ഒഡിഷയ്ക്കും പശ്ചിമബംഗാള്‍ തീരത്തിനും സമീപം ശക്തി രൂപം കൊണ്ടെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനു കാരണമായ ന്യൂനമര്‍ദം ശക്തിപ്പെട്ടെങ്കിലും ചുഴലിക്കാറ്റ് സ്ഥിരീകരിക്കാന്‍ വേണ്ട മാനദണ്ഡം പൂര്‍ത്തിയായിരുന്നില്ല.
എന്നാൽ, ഇപ്പോൾ അറബിക്കടലിന് മുകളിൽ ഗുജറാത്ത് തീരത്തോട് ചേർന്നായി ഈ സീസണിലെ ആദ്യ ചുഴലി രൂപംകൊണ്ടുവെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തുടക്കത്തിൽ മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിയ കാറ്റ്, വരും ദിവസങ്ങളിൽ തീരംതൊടുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.