ന്യൂഡൽഹി: തന്നെ സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ അലോക് വർമ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരിച്ചടിയായേക്കാവുന്ന റിപ്പോർട്ടാണ് കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി)സമർപ്പിക്കുക. അലോക് വർമക്കെതിരായ ആരോപണങ്ങള്‍ െതളിയിക്കാനാകുമോ എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചത്.
അതിൽ അടിസ്ഥാനമില്ലെന്ന് കണ്ടതിനാൽ സി.ബി.ഐ ഡയറക്ടര്‍ പദവിയിൽ വര്‍മയെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയേറെയാണ്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി ആരോപണവിധേയനായ റഫാല്‍ ഇടപാടിലെ അന്വേഷണത്തിലും നിർണായകമായ വഴിത്തിരിവാകും. പ്രധാനമായും എട്ടു ആക്ഷേപങ്ങളാണ് അലോക് വര്‍മക്കെതിരെ അദ്ദേഹത്തിെൻറ ബദ്ധവൈരിയായ അസ്താന ഉന്നയിച്ചത് എന്നാണ് കേന്ദ്ര വിജിലൻസ് കമീഷൻ വൃത്തങ്ങൾ പറയുന്നത്.
മാംസ വ്യാപാരി മുഈന്‍ ഖുറേശിയില്നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, അസ്താന നല്കിയ രേഖകളും മറ്റും പരിശോധിച്ചപ്പോൾ അവയിലൊന്നിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. നേരെ മറിച്ച് മുഈന്‍ ഖുറേശിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അസ്താനയാണ് കൈക്കൂലി വാങ്ങിയതെന്ന് പി.കെ. ബസ്സിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കണ്ടെത്തി.
അസ്താനയെ ഒന്നാം പ്രതിയായി സി.ബി.ഐ കേസെടുക്കുകയും രണ്ടാംപ്രതിയായ സി.ബി.ഐയിലെ ഡിവൈ.എസ്.പിയും അസ്താനയുടെ അടുത്തയാളുമായ രാജേന്ദര്‍കുമാർ അറസ്റ്റിലാകുകയും ചെയ്തു. അസ്താന അറസ്റ്റിലാകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മോദി അര്‍ധരാത്രി നാടകീയമായി അലോക് വര്മയയെയും അസ്താനയെയും നീക്കുകയായിരുന്നു.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്ജസ്റ്റിസും അടങ്ങുന്ന സമിതിക്ക് മാത്രമെ സി.ബി.ഐ മേധാവിയെ മാറ്റാനും നിയമിക്കാനും അധികാരമുള്ളൂ. ഭരണഘടനാപരമായ വ്യവസ്ഥ തെറ്റിച്ചത് വിവാദമായപ്പോൾ നീക്കം ചെയ്തിട്ടില്ലെന്നും നിർബന്ധിത അവധിയിലാണെന്നും സർക്കാർ ന്യായീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.