മുംബൈ: സെപ്‌റ്റോ കഫേയിൽ നിന്ന് ഓർഡർ ചെയ്ത നൂഡിൽസിൽ ഉറുമ്പുകൾ. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. ഇൻഫ്ലുവൻസർ സുക്മീത് കൗറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സെപ്‌റ്റോ കഫേക്ക് നേരെ ഇത്തരമൊരു ആരോപണമുയർന്നിരിക്കുന്നത്. നവി മുംബൈയിലാണ് സംഭവം.
'ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം, നൂഡിൽസിനൊപ്പം ഉറുമ്പുകളെ നൽകുന്നത് വളരെ മോശമാണ്' എന്ന അടിക്കുറിപ്പോടെയാണ് യുവതി വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. സെപ്‌റ്റോ കഫേ ഒരു ദ്രുത-കൊമേഴ്‌സ് ഭക്ഷണ വിതരണ സേവനമാണ്. ഇത് 10 മിനിറ്റിനുള്ളിൽ റെഡി-ടു-ഈറ്റ് ഭക്ഷണവും പാനീയങ്ങളും എത്തിക്കുന്നു.
'@zeptonow ഇത് വെറുപ്പുളവാക്കുന്നതാണ്. എന്നിരുന്നാലും, 'ഒന്ന് വാങ്ങൂ, ഒന്ന് സൗജന്യം' പോലുള്ള വഞ്ചനാപരമായ ഓഫറുകളുമായി അവരുടെ കഫേ ഇപ്പോഴും പ്രവർത്തിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി - പ്രാണികളുള്ള ഭക്ഷണം വിളമ്പുന്നത് അസ്വീകാര്യമാണ്! ശുചിത്വത്തിനും ആരോഗ്യത്തിനും പകരം വേഗത്തിലുള്ള ഡെലിവറിക്ക് അവർ മുൻഗണന നൽകുന്നു'. എന്ന് ഉപഭോക്താവ് അടിക്കുറിപ്പിൽ എഴുതി.
അതേ സമയം പ്രതികരണവുമായി സെപ്‌റ്റോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ആയ സെപ്‌റ്റോ നൗ രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റോ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ഗൗരവപരമായാണ് കാണുന്നത്. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും സെപ്റ്റോ കമന്റ് ചെയ്തു. ഇതിന് പിന്നാലെ റീഫണ്ട് ലഭിച്ചുവെന്ന് യുവതി പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സെപ്‌റ്റോ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങളിൽ ഫംഗസ് എന്നിവ കാരണം ഈ മാസം ആദ്യത്തിൽ മഹാരാഷ്ട്രയിലെ ധാരാവിയിലെ സെപ്‌റ്റോയുടെ വെയർഹൗസിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.