‘സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമായിട്ടും ആൺകുഞ്ഞിനോടുള്ള മുൻഗണന തുടരുന്നു’; പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി
മുംബൈ: കുടുംബത്തിന് രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള അസംതൃപ്തിയെ തുടർന്ന് ഒരു മാസം പ്രായമായ കൊച്ചുമകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വൃദ്ധന് ജാമ്യം നിഷേധിച്ച് ബോംബെ ഹൈകോടതി. സ്വാതന്ത്ര്യം നേടി 80 വർഷം പിന്നിട്ടിട്ടും രാജ്യത്ത് ഇപ്പോഴും ആൺകുട്ടികളോടുള്ള മുൻഗണന തുടരുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 2023-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഗോപിനാഥ് ജങ്കു പ്രധാൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് എം.എം. നെർലികർ തള്ളിയത്. മകനും മരുമകൾക്കും ജനിച്ച രണ്ടാമത്തെ പെൺകുഞ്ഞിനെ കുടുംബം ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാൽ ഒരു മാസം പ്രായമായ കുഞ്ഞിനെ വെള്ളം നിറച്ച ടബ്ബിൽ മുക്കിക്കൊന്നുവെന്നുമാണ് കേസ്.
കുഞ്ഞിന്റെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ചേർന്ന് സംഭവം മറച്ചുവക്കാൻ ശ്രമിച്ചെന്നും ആരോ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന തരത്തിൽ പ്രചാരണം നടത്തിയതായും കോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മൃഗം കുഞ്ഞിനെ കൊണ്ടുപോയിരിക്കാമെന്ന തരത്തിൽ കഥ പ്രചരിപ്പിക്കുകയും മൃതദേഹം പെട്ടൊന്ന് സംസ്കരിക്കുകയും ചെയ്തതായും കേസ് ഡയറിയിൽ പറയുന്നു.
സംഭവത്തിൽ സംശയം തോന്നിയ ഒരു പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനിടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പരിശോധനയിൽ മുങ്ങിമരണത്തെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് കണ്ടെത്തി.
“സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം പിന്നിട്ടിട്ടും രാജ്യത്ത് ഇപ്പോഴും ആൺകുഞ്ഞിനോടുള്ള മുൻഗണന തുടരുന്നു എന്നത് അത്യന്തം ദുഃഖകരമാണ്. കുടുംബത്തിന് മറ്റൊരു പെൺകുഞ്ഞ് വേണ്ടായിരുന്നതിനാലാണ് ഈ നവജാത ശിശു കൊല്ലപ്പെട്ടത്,” എന്ന് കോടതി ഉത്തരവിൽ നിരീക്ഷിച്ചു. താൻ നിരപരാധിയാണെന്നും കേസിലെ മറ്റൊരു പ്രതിയായ കുഞ്ഞിന്റെ അമ്മക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യം തേടിയത്. എന്നാൽ കേസിന്റെ സാഹചര്യങ്ങളും പ്രതികളുടെ പെരുമാറ്റവും കുറ്റകൃത്യം നടപ്പാക്കിയ രീതിയും പരിഗണിക്കുമ്പോൾ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.