ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ നേതാവ് ആനി രാജക്കുനേരെ കൈയേറ്റം. ആർ.എസ്.എസ് മുദ്രാവാക്യങ്ങൾ വിളിച്ച് ചിലർ ആനി രാജയെ പിടിച്ചു തള്ളുകയായിരുന്നു. കൈയേറ്റത്തിൽ ആനി രാജക്കൊപ്പം ഉണ്ടായിരുന്ന മഹിളാ പ്രവർത്തകർ നിലത്തു വീണു. ഇത് അൽപനേരം സംഘർഷത്തിനിടയാക്കി.
സി.ജെ.പി പ്രവർത്തകർക്കൊപ്പം മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് നിൽക്കുന്നതിനിടെയാണ് ആനി രാജക്ക് നേരെ കൈയേറ്റമുണ്ടായത്. ആർ.എസ്.എസിനെതിരെ എന്തിനാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന് ചോദിച്ചു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ വന്ന് പുറകിൽ നിന്നും തള്ളിയിടാൻ ശ്രമിച്ചെന്ന് ആനി രാജ പറഞ്ഞു.
ഉടൻ തന്നെ പൊലീസ് ഇടപെട്ടെങ്കിലും വീണ്ടും വലിയ ആൾക്കൂട്ടം പുറകിൽനിന്ന് തള്ളി. ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേർ നിലത്ത് വീണു. ആനി രാജയുടെ പരാതിയിൽ നാലുപേരെ അറസ്റ്റ് ചെയ്തു. സമരം സംഘർഷത്തിൽ കലാശിക്കണം എന്ന ഉദ്ദേശത്തോടെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നവരാണിവരെന്ന് ആനി രാജ വ്യക്തമാക്കി. ഇതൊരു ജനാധിപത്യ രാജ്യമാണ്, നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ പാർട്ടിയെ വമർശിച്ച് മുദ്രാവാക്യങ്ങൾ വിളിക്കാമെന്ന് പ്രതിഷേധക്കാരോട് പറഞ്ഞു. തങ്ങൾ ആർ.എസ്.എസിനെതിരായല്ല, മറിച്ച് അംബേദ്കറുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്നും ആനി രാജ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.