'ചാണകം റേഡിയേഷൻ തടയും'; പശു ശാസ്ത്ര പരീക്ഷക്കായി വിദ്യാർഥികൾ അവസാനവട്ട ഒരുക്കത്തിൽ

കൊൽക്കത്ത: രാഷ്ട്രീയ കാമധേനു ആയോഗിന്‍റെ പശു ശാസ്ത്ര പരീക്ഷക്കായി അഞ്ചുലക്ഷം പേർ തയ്യാറായി. വ്യാഴാഴ്ച നടക്കുന്ന പരീക്ഷക്കായി അധികൃതർ അവസാന ഒരുക്കങ്ങളിലാണ്. വിദ്യാർഥികളെ പശു ശാസ്ത്ര പരീക്ഷയെഴുതാൻ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്യത്തെ എല്ലാ സർവകലാശാലകളോടും യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി) നിർദേശിച്ചിരുന്നു.

ഇന്ത്യയിലും റഷ്യയിലും റേഡിയേഷൻ തടയുന്നതിനായി ചാണകം ഉപയോഗിക്കുന്നുണ്ടെന്നും ഭോപ്പാൽ വാതക ദുരന്തസമയത്ത് ചാണകം രക്ഷയായെന്നും വിദ്യാർഥികൾക്കായി നൽകിയ പരീക്ഷ പാഠ്യാവലിയിൽ പറയുന്നുണ്ട്. ഇന്ത്യൻ പശുക്കൾക്ക് സുര്യനിൽ നിന്നും ഊർജം ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്നും അതുകൊണ്ടുതന്നെ ഇന്ത്യൻ പശുക്കളുടെ പാൽ, ചാണകം, മൂത്രം എന്നിവക്ക് പ്രത്യേകം ശക്തിയുണ്ടെന്നും സിലബസിലുണ്ട്. എന്നാൽ പരീക്ഷയിൽ അശാസ്ത്രീയമായതൊന്നും ഇല്ലെന്നാണ് അധികൃതരുടെ വാദം.

ഇന്ത്യയിലെ തദ്ദേശീയ പശുക്കളുടെ സാമ്പത്തിക, ശാസ്ത്രീയ, പാരിസ്ഥിതിക, ആരോഗ്യ, കാർഷിക, ആത്മീയ പ്രസക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് (ആർ.‌കെ.‌എ) പരീക്ഷ നടത്തുന്നത്.

പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും കോളജുകളിലും സർവകലാശാലകളിലും ഉള്ളവർക്കും ഓൺലൈൻ പരീക്ഷയെഴുതാം. കൂടാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും എഴുതാനുള്ള സൗകര്യമുണ്ട്. പരീക്ഷ എഴുതുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നും സർക്കുലറിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.