ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഡൽഹിയിലെ നിരവധി സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ അടച്ചിടും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണി വരെ 36,310 ഡോസ് വാക്സിൻ മാത്രമാണ് നൽകാനായത്. നേരത്തെ പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ് വാക്സിൻ വരെ നൽകിയിരുന്നു.
'ഡൽഹിയിൽ വീണ്ടും വാക്സിൻ ക്ഷാമം അനുഭവപ്പെടുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അതുകൊണ്ടാണ് ഞങ്ങൾ വാക്സിൻ കേന്ദ്രങ്ങൾ അടക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തിന്‍റെ വാക്സിൻ യജ്ഞം തടസപ്പെടുന്നത്'-മനീഷ് സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു. വാക്സിൻ ക്ഷാമത്തെ കുറിച്ചുള്ള പത്ര വാർത്ത സഹിതമായിരുന്നു ട്വീറ്റ്.
ജൂൺ 21മുതൽ കേന്ദ്രത്തിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വന്ന ശേഷം വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ഡൽഹി നിരവധി തവണ പരാതിപ്പെട്ടിരുന്നു.
കോവിൻ പോർട്ടലിലെ കണക്കുകളും പ്രതിദിന വാക്സിൻ വിതരണത്തിൽ കുറവ് കാണിക്കുന്നു. ജൂൺ 21-27 കാലയളവിൽ 61.14 ലക്ഷം ഡോസ് വാക്സിൻ പ്രതിദിനം നൽകിയിരുന്നു. ജൂൺ 28-ജൂലൈ 4 കാലയളവിൽ അത് 41.92ലക്ഷമായും ജൂലൈ 5-11 കാലയളവിൽ 34.32 ലക്ഷം ഡോസായും ഇടിഞ്ഞു.
കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി രാജ്യത്ത് ഇതുവരെ 37.73 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.