മമത ബാനർജി
കൊൽക്കത്ത: മദൻ മിത്ര എം.എൽ.എ വിമത ക്യാമ്പിനൊപ്പം ചേർന്നതിനു പിന്നാലെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) അധ്യക്ഷ മമത ബാനർജി. പോകാൻ ആഗ്രഹിക്കുന്നവർക്കു പോകാമെന്ന് പറഞ്ഞ മമത, ബി.ജെ.പിക്ക് ഒരു സന്ദേശം നൽകാനുണ്ടെന്നും വ്യക്തമാക്കി.
‘എനിക്ക് ഹൃദയാഘാതം വരട്ടേയെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. നിങ്ങളുടെ അന്ത്യം കണ്ടിട്ടെ ഞാൻ മടങ്ങൂ’ -മമത മാ പറഞ്ഞു. പാർട്ടിയുടെ മുതിർന്ന നേതാവും കമർഹാട്ടി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയുമായ മദൻ മിത്ര ബുധനാഴ്ചയാണ് ഔദ്യോഗിക ചേരി വിട്ട് ഋതബ്രത ബാനർജി നയിക്കുന്ന വിമത പക്ഷത്തിനൊപ്പം ചേർന്നത്. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ കഷണങ്ങളായി വിഭജിക്കപ്പെട്ട ഒരു പാർട്ടിയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആറ് മാസത്തേക്ക് മാറിനിൽക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് താൻ ടി.എം.സി വിട്ടതെന്നാണ് മദൻ മിത്ര പറയുന്നത്. എന്നാൽ, ഇ.ഡി അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് ആൺമക്കളെയും വിളിപ്പിച്ചതുകൊണ്ടാണ് മിത്ര പാർട്ടി വിട്ടതെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് അഭിഷേക് ബാനർജിയുമായി യാതൊരു ബന്ധവുമില്ലെന്നും മമത പ്രതികരിച്ചു.
അഭിഷേക് ബാനർജിയെ പഴിചാരിയാണ് നേതാക്കൾ വിമത പക്ഷത്തേക്ക് പോകുന്നത്. നിരവധി തവണ അഭിഷേകിന്‍റെ കുടുംബാംഗങ്ങളെ ഇ.ഡി സമൻസ് നൽകി വിളിപ്പിച്ചതാണ്. എന്നിട്ടും യുദ്ധക്കളത്തിൽനിന്ന് അദ്ദേഹം ഓടിയൊളിച്ചില്ല. അദ്ദേഹം പോരാട്ടം തുടരുകയാണെന്നും ഫേസ്ബുക്ക് ലൈവിൽ മമത പറഞ്ഞു. വിമതരെയും രൂക്ഷമായി വിമർശിച്ചു. വഞ്ചകർക്ക് വേണ്ടി താൻ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ നിലനിൽപ്പിനായി താൻ വിവേകം വിറ്റിട്ടില്ല. വിട്ടുവീഴ്ചക്ക് തയാറാകാത്തതിനാൽ താനും കുടുംബവും നിരന്തരം രാഷ്ട്രീയമായി വേട്ടയാടപ്പെടുകയാണെന്നും അവർ ആരോപിച്ചു.
താൻ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ഇത്രയധികം പീഡനങ്ങൾ നേരിടേണ്ടി വരുമായിരുന്നില്ല. വിട്ടുവീഴ്ച ചെയ്തവർക്ക് സാമ്പത്തികമായും മറ്റും പല നേട്ടങ്ങളുമുണ്ടായി. അന്വേഷണ ഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ച് ബി.ജെ.പി കൂറുമാറ്റം നടത്തുകയാണെന്ന് അവകാശപ്പെട്ട മമത, ഭയം മൂലമാണ് പല നേതാക്കളും പാർട്ടി വിട്ടതെന്നും ആരോപിച്ചു. തങ്ങൾക്ക് ഇപ്പോഴും ലോക്‌സഭയിലും രാജ്യസഭയിലുമായി 18 എം.പിമാരുണ്ട്. സെറ്റിങ് കമ്പനിയിൽ ചേർന്ന പാർലമെന്റംഗങ്ങൾ പൊലീസിനെ ഭയന്നാണ് കൂറുമാറിയതെന്നും കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് മമത ബാനർജി മദൻ മിത്രയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. 1998ൽ പാർട്ടി രൂപീകരിച്ചതു മുതൽ തൃണമൂലിന്റെ മുൻനിര മുഖമായിരുന്ന നേതാവാണ് മദൻ മിത്ര. 2011 മുതൽ തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന മമത ബാനർജിക്ക് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടി വന്നത്. 294ൽ 208 സീറ്റുകൾ നേടി ബി.ജെ.പി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിൽ വരികയും മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടിയിൽ വലിയ രീതിയിലുള്ള പിളർപ്പുണ്ടായത്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ചേരിക്ക് നിലവിൽ 58 ടി.എം.സി എം.എൽ.എമാരുടെ പിന്തുണയുണ്ട്. കഴിഞ്ഞ മാസം ചേർന്ന പ്രത്യേക യോഗത്തിൽ മമത ബാനർജിയെ പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് വിമതർ നീക്കുകയും അരൂപ് റോയിയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.