ലാലു പ്രസാദ് യാദവ്
ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി (രാഷ്ട്രീയ ജനത ദൾ) അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ചത് ശരിവെച്ച് സുപ്രീംകോടതി. ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് തള്ളി.
ശിക്ഷ റദ്ദാക്കണമെന്ന ലാലുവിന്റെയും ശിക്ഷ വർധിപ്പിക്കണമെന്ന സി.ബി.ഐയുടെയും അപ്പീലുകൾ ആറുമാസത്തിനുള്ളിൽ കേൾക്കാൻ ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ലാലുവിനെ ഏഴുവർഷം തടവിനാണ് വിചാരണക്കോടതി 2017ൽ ശിക്ഷിച്ചത്. 2019ൽ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം നൽകുകയായിരുന്നു.
ലാലുവിന് ലഭിച്ച സ്വാതന്ത്ര്യത്തിൽ ആറ് വർഷത്തിന് ശേഷം ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ട് എട്ട് വർഷം കഴിഞ്ഞെന്നും ചൂണ്ടിക്കാട്ടി. സി.ബി.ഐയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകനായി കപിൽ സിബലുമാണ് കോടതിയിൽ ഹാജരായത്.
വിചാരണക്കിടെ, രണ്ട് തവണ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ലാലു പ്രസാദ് യാദവ് നൽകിയ ഹർജി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തള്ളിയതെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. ലാലു തന്റെ ശിക്ഷയുടെ പകുതി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചതെന്നും എന്നാൽ, ഇത് വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാദവ് അനുഭവിച്ച തടവുശിക്ഷ കണക്കാക്കുന്നതിൽ ഹൈകോടതിക്ക് പിഴവ് പറ്റി. ജഡ്‌ജിയുടെ കണക്കുകൂട്ടൽ തെറ്റാണെന്നും ലാലു തുടർച്ചയായി ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും എസ്.വി. രാജു വാദിച്ചു.
എന്നാൽ, രണ്ടാമത്തെ ശിക്ഷക്ക് മുമ്പ് ലാലു ആദ്യ ശിക്ഷ അനുഭവിച്ചിരിക്കണമെന്ന മുഴുവൻ വാദവും പൂർണമായി തെറ്റാണെന്ന് പറഞ്ഞ് കപിൽ സിബൽ സോളിസിറ്റർ ജനറലിന്റെ വാദം നിരാകരിച്ചു. ജഡ്‌ജി ഒരു ഏകീകൃത അളവുകോൽ പ്രയോഗിച്ചുവെന്നും അത് ജഡ്‌ജിയുടെ വിവേചനാധികാരമാണെന്നും സിബൽ ചൂണ്ടിക്കാട്ടി.
ശിക്ഷകൾ ഒരേസമയം നടപ്പിലാക്കുന്നതും തുടർച്ചയായി നടപ്പിലാക്കുന്നതും കൈകാര്യം ചെയ്യുന്ന ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 427 അന്തിമ വിധിനിർണയ ഘട്ടത്തിൽ മാത്രമേ ബാധകമാകൂ. ശിക്ഷയുടെ ഇടക്കാല ജാമ്യം/ശിക്ഷാവിരാമം പരിഗണിക്കുമ്പോൾ ഇത് ബാധകമാകില്ലെന്നും സിബൽ കൂട്ടിച്ചേർത്തു. അതേസമയം, ജാമ്യ ഉത്തരവ് പുനഃപരിശോധിക്കുന്നതിനേക്കാൾ, അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 89 ലക്ഷം രൂപയുടെ അഴിമതി ആരോപിക്കുന്ന ദിയോഘർ ട്രഷറി കേസിൽ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക സി.ബി.ഐ കോടതി മൂന്നര വർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയുടെ പകുതി പൂർത്തിയാക്കിയതിനാലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.