ന്യൂഡൽഹി: ഒരിക്കൽ കോവിഡ് വന്ന് മാറിയവർക്ക് വീണ്ടും അതേ അസുഖം വരാൻ സാധ്യതയുണ്ടോ? ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ് ശാസ്ത്രജ്ഞർ. അതേസമയം, കോവിഡ് മുക്തരായവരിൽ രോഗബാധയെ പ്രതിരോധിക്കാനുള്ള ശേഷി അധികകാലം നിലനിൽക്കുന്നില്ലെന്നാണ് പുതിയ കണ്ടെത്തൽ.
ദീർഘകാലത്തേക്ക് അവർക്ക് പ്രതിരോധശേഷി ലഭിക്കുന്നില്ല, ഏതാനും മാസങ്ങൾ മാത്രമാണ് രോഗത്തെ പ്രതിരോധിക്കുന്നത്. ശരീരത്തിലെ പ്രത്യേക കോശങ്ങളാണ് പ്രതിരോധശേഷി നൽകുന്നത്. കോവിഡ് വന്ന് മാറിയവരിൽ നാളുകൾ ചെല്ലുന്തോറും പ്രതിരോധ കോശങ്ങളുടെ ശക്തി ക്ഷയിക്കുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് വീണ്ടും കോവിഡ് വരില്ലെന്ന് തീർത്തുപറയാറായിട്ടില്ലെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജുക്കേഷൻ റിസർച്ചിലെ ശാസ്ത്രജ്ഞ വിനീത ബാൽ പറഞ്ഞു. മഹാമാരി വളരെ പുതിയതാണ്. വന്നിട്ട് ആറ്്-ഏഴ് മാസമേ ആയിട്ടുള്ളൂ. ജനുവരിയിൽ കോവിഡ് വന്ന് മാറിയവരിലാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
ആഴ്ചകളും മാസങ്ങളും പിന്നിടുന്നതോടെ ആൻറിബോഡി (പ്രതിരോധ ഘടകം)കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ന്യൂഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞൻ സത്യജിത് രഥ് പറഞ്ഞു. വ്യക്തികൾക്കും സമൂഹത്തിനും വൈറസിൽനിന്ന് ദീർഘകാല പ്രതിരോധം പ്രയാസമാണ്. ഈ സാഹചര്യത്തിൽ രോഗം വന്നവർക്ക് വീണ്ടും അസുഖം വരാനും അത് വ്യാപിക്കാനും സാധ്യതയുണ്ട്. ഫലപ്രദമായ വാക്സിൻ വരുന്നതുവരെ വൈറസ് പടർന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.