ലഖ്നോ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തിൽ മരുമകൻ ഉൾപ്പെടെ രണ്ടുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ്.
ബൽറാംപൂർ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. ശനിയാഴ്ചയായിരുന്നു സംഭവം. ഇതിന്‍റെ മുഴുവൻ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തിയയാളാണ് മൃതദേഹം നദിയിലേക്ക് എറിയുന്നത്.
സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പങ്കുവെക്കപ്പെട്ട വിഡിയോയിൽ രണ്ട് ആളുകൾ ചേർന്ന് കോട്ടവാലി മേഖലയിലെ നദിയിലേക്ക് മൃതദേഹം വലിച്ചെറിയുന്നതാണ് ഉള്ളത്. ഇതിലൊരാൾ പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലൊഴുക്കിയതെന്നാണ് പൊലീസ് കണ്ടെത്തി.
മേയ് 25നാണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ ഇയാൾ മേയ് 28ന് മരിച്ചു. പ്രേംനാഥിന്‍റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ ബന്ധുക്കൾക്ക് കൈമാറി. എന്നാൽ, അവർ സംസ്കാരം നടത്താതെ മൃതദേഹം നദിയിൽ ഒഴുക്കുകയായിരുന്നു.
മൃതദേഹം കണ്ടെടുത്ത് കുടുംബത്തിന് കൈമാറിയതായി മെഡിക്കൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.