ബംഗളൂരു: കർണാടകയിൽ ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബംഗളൂരു വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ശിവണ്ണ (59) ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ശിവണ്ണ മരിച്ചത്. തുടർന്ന് നടത്തിയ കോവിഡ് പരിശോധനഫലം തിങ്കളാഴ്ച ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്. സർവിസിൽനിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾമാത്രം അവശേഷിക്കെയാണ് മരണം.
ജൂൺ 12 മുതൽ അവധിയിലായിരുന്ന ശിവണ്ണയെ ജൂൺ 14 നാണ് ഹൃദയാഘാതത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹം ജോലിചെയ്തിരുന്ന വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ മറ്റൊരു എ.എസ്.ഐയുടെ പരിശോധന ഫലവും പോസിറ്റിവായി. ഇരുവർക്കും എവിടെനിന്നാണ് േരാഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ട്രാഫിക് പൊലീസ് ജോ. കമീഷണർ രവികാന്ത ഗൗഡ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറൻറീനിലാക്കി. ഇതോടൊപ്പം വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ 93 ഉദ്യോഗസ്ഥരും ഹോം ക്വാറൻറീനിലേക്ക് മാറി.
പൊലീസ് സ്റ്റേഷൻ താൽകാലികമായി അടച്ചു. അണുമുക്തമാക്കിയശേഷമായിരിക്കും തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.