രാംദേവിന്‍റെ കൊറോണിൽ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രിയും; വ്യാജ മരുന്നിന് കുടപിടിക്കരുതെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: ബാബാ രാംദേവിന്‍റെ കോവിഡ് മരുന്നായ കൊറോണിൽ പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനെതിരേ പ്രതിഷേധവുമായി ഐ.എം.എ. 'കോവിഡ് -19നുള്ള ആദ്യത്തെ തെളിവ് അടിസ്ഥാനമാക്കിയുള്ള മരുന്ന്' എന്ന പ്രചരണവുമായാണ് പതഞ്ജലി കൊറോണിൽ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്‍റെ സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്ച നടന്ന പുറത്തിറക്കൽ ചടങ്ങ്. രാംദേവിന്‍റെ അവകാശവാദത്തേയും മന്ത്രി ചടങ്ങിൽ പങ്കെടുത്തതിനേയും വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി.


വ്യാജമായി കെട്ടിച്ചമച്ചതും അശാസ്ത്രീയവുമായ ഒരു ഉൽപ്പന്നം രാജ്യത്തിന് മുന്നിൽ ആരോഗ്യമന്ത്രി എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് ഐ.എം.എ ചോദിച്ചു. ഹർഷ് വർധേന്‍റയും മറ്റൊരു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു കൊറോണിൽ അവതരിപ്പിച്ചത്. കൊറോണിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായും ബാബാ രാംദേവ് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇതിനെതിരായി ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തിരുന്നു. 'കോവിഡ്-19 ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഒരു പരമ്പരാഗത മരുന്നും അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്' ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് ഏഷ്യ ട്വീറ്റ് ചെയ്തു.

ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വിൽപ്പന ആരംഭിച്ച 'രഹസ്യ മരുന്നി' നായി ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷനെന്ന നഗ്നമായ നുണ പ്രചരിപ്പിക്കുന്നത് ഞെട്ടിപ്പിക്കുന്നതായി ഐ‌എം‌എ പറഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രി രാജ്യത്തിനോട് വിശദീകരണം നടത്തണമെന്നും ഐ‌എം‌എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 'രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയിൽ ഇത്തരം തെറ്റായ കാര്യങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് എത്ര ഉചിതവും യുക്തിസഹവുമാണ്? വ്യാജമായി കെട്ടിച്ചമച്ച അശാസ്ത്രീയ ഉൽപ്പന്നം ജനങ്ങൾക്ക് പുറത്തിറക്കുന്നത് എത്രത്തോളം ന്യായമാണ്? രാജ്യത്തെ ആരോഗ്യമന്ത്രി ഒരു മോഡേൺ മെഡിസിൻ ഡോക്ടറായിരിക്കെ ഇത് പ്രോത്സാഹിപ്പിക്കുന്നത് എത്ര ധാർമികമാണെന്നും' ഐ.എം.എ ചോദിക്കുന്നു. കോവിഡിന് കൊറോണിൻ ഫലപ്രദമായിരുന്നുവെങ്കിൽ വാക്സിനേഷനായി സർക്കാർ 35,000 കോടി രൂപ ചെലവഴിച്ചത് എന്തുകൊണ്ടാണെന്നും ഐ.എം.എ ചോദിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.