ന്യൂഡൽഹി: യുവാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ വിശദീകരണുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവാക്കളെ വിമർശിച്ചുവെന്ന മാധ‍്യമറിപ്പോർട്ടുകൾ തന്നെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കികൊണ്ടാണ് സൂര്യകാന്ത് ശനിയാഴ്ച വിശദീകരണവുമായി എത്തിയത്. `കഴിഞ്ഞ ദിവസം ഒരു കേസ് പരിഗണിക്കുന്നതിനിടെ ഞാൻ നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളെ മാധ്യമങ്ങളിലെ ഒരു വിഭാഗം എങ്ങനെയാണ് തെറ്റായി ഉദ്ധരിച്ചതെന്ന് വായിച്ചപ്പോൾ എനിക്ക് വിഷമം തോന്നി' ചീഫ് ജസ്റ്റിസ് പ്രസ്താവനയിൽ വ്യക്തമാക്കി.
വ്യാജ ബിരുദങ്ങളിലൂടെ നിയമരംഗത്തേക്ക് കടന്നുവരുന്ന വ്യക്തികളെ ലക്ഷ്യം വെച്ചാണ് താൻ സംസാരിച്ചതെന്നും എന്നാൽ മാധ്യമങ്ങളിലെ ഒരു വിഭാഗം അത് തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു. മുതിർന്ന അഭിഭാഷക പദവി ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹരജി പരിഗണിക്കവെയാണ് പരാദങ്ങൾ, പാറ്റകൾ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചത്. പിന്നീട് ഇത് വലിയൊരു വിവാദത്തിന് വഴിവെച്ചു.
`വ്യാജ ബിരുദങ്ങളുടെ സഹായത്തോടെ ഈ മേഖലയിൽ കടന്നുകൂടിയവരെയാണ് ഞാൻ വിമർശിച്ചത്. സമാനമായ രീതിയിൽ പരാദങ്ങളെപ്പോലെ ചിലർ മാധ്യമങ്ങളിലും സമൂഹമാധ‍്യമത്തിലും മറ്റ് തൊഴിലുകളിലും കടന്നുകൂടിയിട്ടുണ്ട്. രാജ്യത്തെ യുവാക്കളെ ഞാൻ വിമർശിച്ചു എന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണ് രാജ്യത്തെ നിലവിലെയും ഭാവിയിലെയും മനുഷ്യവിഭവശേഷിയെക്കുറിച്ച് എനിക്ക് അഭിമാനമുണ്ടെന്ന് മാത്രമല്ല ഇന്ത്യയിലെ ഓരോ യുവാവും എനിക്ക് പ്രചോദനമാണ്. അവർക്ക് എന്നോട് വലിയ ബഹുമാനവും ആദരവുമുണ്ട്, ഞാനും അവരെ വികസിത ഇന്ത്യയുടെ തൂണുകളായാണ് കാണുന്നത് എന്ന് പറയുന്നത് ഒരു അതിശയോക്തിയല്ല' തന്റെ പരാമർശങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.