ന്യൂഡൽഹി: മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ സ്വകാര്യ കക്ഷികളുമായുണ്ടാക്കിയ കരാർ പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി.
കൽക്കത്ത ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ലാഭം പ്രതീക്ഷിച്ചാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കരാർ നേടുന്നതെന്നിരിക്കെ കാരണം അറിയിക്കാതെ അത് റദ്ദാക്കൽ എങ്ങനെയാണെന്ന് കോടതി ചോദിച്ചു.
സുബോധ് കുമാർ സിങ് റാഥോർ എന്നയാൾക്ക് നൽകിയ കരാർ റദ്ദാക്കിയത് സാധൂകരിച്ച സിംഗിൾ ബെഞ്ച് വിധി 2023 മേയ് 25ന് ഡിവിഷൻ ബെഞ്ചും നിലനിർത്തിയിരുന്നു. ഈ വിഷയത്തിലാണ് സുപ്രീംകോടതി ഇടപെടൽ. കൊൽക്കത്തയിൽ ഈസ്റ്റേൺ മെട്രോപോളിറ്റൻ ബൈപാസിൽ രണ്ട് അണ്ടർപാസുകൾ 10 വർഷത്തേക്ക് അറ്റകുറ്റപ്പണിക്കായിരുന്നു കരാർ. കരാർ പ്രകാരം അണ്ടർ പാസുകളുടെ അകത്തും പുറത്തും പരസ്യം നൽകാൻ കമ്പനിക്ക് അനുവാദമുണ്ടായിരുന്നു.
ആവശ്യമായ നിർമാണ പ്രവൃത്തികൾ നടത്തുന്നതിന് പകരമായിരുന്നു പരസ്യം നൽകൽ. എന്നാൽ, 2023 ഫെബ്രുവരി ഏഴിന് കരാർ കൊൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കി. റാഥോർ നൽകിയ ലൈസൻസ് ഫീയും അധിക ചെലവുകളും നൽകാമെന്നും അതോറിറ്റി അറിയിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.