ലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം 11 ആയി ഉയർന്നു. ലുധിയാന സ്വദേശി മാണിക് ടാണ്ടന്റെ മൃതദേഹമാണ് 800 മീറ്റർ അകലെയുള്ള ദേവ്‌രഹ ബാബ ഘട്ടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പോണ്ടൂൺ പാലത്തിന് സമീപമാണ് അപകടം നടന്നത്. നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അഴിച്ചുമാറ്റിയ പാലത്തിന്റെ ഭാഗങ്ങളിൽ ബോട്ട് ഇടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ശക്തമായ കാറ്റിൽ ബോട്ട് ആടിയുലഞ്ഞതാണ് കാരണമെന്ന് പ്രദേശവാസികൾ അറിയിച്ചു.
പഞ്ചാബിലെ ലുധിയാന, മുക്ത്സർ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകസംഘമാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 150 പേരടങ്ങുന്ന വലിയൊരു സംഘത്തിന്റെ ഭാഗമായിരുന്നു ഇവർ. ദേശീയ സംസ്ഥാന ദുരന്തനിവാരണസേനകളടക്കം നടത്തിയ തിരച്ചിലിൽ പത്ത് മൃതദേഹങ്ങൾ നദിയിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ 22 പേരെ രക്ഷപ്പെടുത്തി. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടസ്ഥലത്തിന് സമീപം 14 കിലോമീറ്റർ പരിധിയിലാണ് തിരച്ചിൽ നടക്കുന്നത്. ഒഴുക്കിൽപ്പെട്ട് ആളുകൾ ദൂരേക്ക് പോകാനുള്ള സാധ്യതയും അധികൃതർ കണക്കിലെടുക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ബോട്ട് നദിയിൽ നിന്ന് പുറത്തെടുത്തു. നിലവിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണ്.
സംഭവത്തിൽ ബോട്ടുടമയായ പപ്പുവിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയില്ലെന്നും, യാത്രക്കാരുടെ എതിർപ്പ് അവഗണിച്ച് അമിതവേഗതയിൽ ബോട്ടോടിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള ആരോപണം. അതേസമയം പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കിയതായി എസ്.പി സുരേഷ് ചന്ദ് റാവത്ത് അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ മുഖ‍്യമന്ത്രി യോഗി ആദിത്യനാഥ്, മഥുര എം.പി ഹേമമാലിനി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.