അമിത് ഷാ
ന്യൂഡൽഹി: എം.പിമാർക്ക് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമാണെന്നും അതിനാണ് നരേന്ദ്ര മോദി സർക്കാർ ഭരണഘടനാ ബില്ലുമായി വന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ബില്ലുകളിന്മേലുള്ള ചർച്ചക്ക് മറുപടി നൽകി.
ഒരു വ്യക്തി ഒരു വോട്ട് ഒരു മൂല്യം എന്ന ഭരണഘടനാ തത്ത്വം പാലിക്കാനാണ് മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിലവിലുള്ള കണക്ക് പ്രകാരം 127 മണ്ഡലങ്ങളിൽ 20 ലക്ഷത്തിലേറെ വോട്ടർമാരാണുള്ളത്. 38 ലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങൾക്കും ആറുലക്ഷം വോട്ടർമാരുള്ള മണ്ഡലങ്ങൾക്കും ഒരു എം.പി ആയാൽ ഒരു വോട്ടിന്റെ മൂല്യം രണ്ട് മണ്ഡലത്തിൽ വ്യത്യസ്തമാകും. മണ്ഡല പുനർനിർണയം നടത്താൻ തങ്ങളെ അനുവദിച്ചാൽ ഈ മൂല്യം തങ്ങൾ ഒന്നാക്കും.
1972ൽ സെൻസസ് മരവിപ്പിച്ചത് ഇന്ദിര ഗാന്ധിയാണ്. ആ മരവിപ്പിച്ച നടപടി എടുത്തുകളയുകയാണ് തങ്ങൾ ചെയ്യുന്നത്. 39 ലക്ഷം വോട്ടർമാരുടെ കാര്യമെങ്ങനെ ഒരു എം.പി നോക്കും? ചില സീറ്റുകളിൽ വോട്ടർമാർക്ക് തന്റെ ചിത്രം പോലും കാണിക്കാനാവുന്നില്ല. അവർക്ക് എങ്ങനെ ആ മണ്ഡലത്തെ പ്രതിനിധാനം ചെയ്യാനാകും. ഇത് നോക്കിയാണ് സമയാസമയങ്ങളിൽ മണ്ഡല പുനർനിർണയത്തിന് തീരുമാനിച്ചത്. അപ്പോൾ പട്ടികജാതി, പട്ടികവർഗ സീറ്റുകളുടെ എണ്ണവും കൂടും. മണ്ഡല പുനർനിർണയത്തെ എതിർക്കുന്നവർ പട്ടികജാതി പട്ടികവർഗ സംവരണത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വനിതാ സംവരണത്തെത്തന്നെയാണ് എതിർത്തത്. വിരോധം പ്രയോഗവത്കരണത്തിലല്ല, വനിതാ സംവരണത്തിൽതന്നെയാണ് എന്ന് അമിത് ഷാ പറഞ്ഞപ്പോൾ കള്ളം എന്ന് വിളിച്ചുപറഞ്ഞ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചു.
സമയബന്ധിതമായി വനിതാ സംവരണം 2029ൽ നടപ്പാക്കാൻ ഉദ്ദേശിച്ചുകൊണ്ടുവന്നതാണ് ബിൽ. ഇപ്പോൾ തുടങ്ങിയ സെൻസസ് പ്രകാരം മണ്ഡല പുനർനിർണയത്തിന് തീരുമാനിച്ചാൽ 543 മണ്ഡലങ്ങളുടെ പബ്ലിക് ഹിയറിങ് 2031ൽ അവസാനിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.