ജയ്‍പൂര്‍: രാഷ്ടീയ അനിശ്ചിതത്വങ്ങൾക്കിടെ രാജസ്ഥാനില്‍ രണ്ട് എം.എൽ.എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്‌തതെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്രസിങ് ശെഖാവത്തുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ് വ്യാഴാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നൽകിയിട്ടുണ്ട്.
അതേസമയം, സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസിനൊപ്പം തുടരുമ്പോൾ സ്പീക്കർ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് സച്ചിന്‍റെ വാദം. വ്യാഴാഴ്ചയാണ് സച്ചിൻ പൈലറ്റ് ഹരജി നൽകിയത്. രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാൻ ഹൈകോടതി കേസിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.