ജയറാം രമേശ്
സെൻസസ് 2027 എൻ.പി.ആറിലേക്കുള്ള കുറുക്കുവഴിയോ? പുതിയ ചോദ്യാവലിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും കോൺഗ്രസ്. പുതിയ ജനസംഖ്യാ കണക്കെടുപ്പ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പല ചോദ്യങ്ങളും ആവശ്യമില്ലാത്തതും അപകടകരവുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പ് നേരത്തെയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും പുതിയ ചോദ്യങ്ങൾ കൂട്ടിച്ചേർത്തതും ചൂണ്ടിക്കാട്ടിയുള്ള മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെൻസസിന്റെ പേരിൽ ശേഖരിക്കുന്ന വിവരങ്ങളുടെ ഗുണനിലവാരത്തെയും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള സാധ്യതകളെയും മുൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ജയറാം രമേഷ് ഓർമിപ്പിച്ചു. 'സെൻസസ് 2027 പൂർണമായും വികലമാക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ലക്ഷ്യം വളരെ സംശയാസ്പദമാണ്', അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ൽ കുറിച്ചു. ജാതി സെൻസസിലെ ചോദ്യങ്ങൾ പ്രയോജനമില്ലാത്തതാണെന്നും, വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമായിരിക്കെ വീണ്ടും ചോദിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ പേര്, മതം, ജനനസ്ഥലം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം ആരോപിച്ചു.
ജാതി സെൻസസ് ചോദ്യങ്ങൾക്ക് കൃത്യമായ ഡ്രോപ്പ്-ഡൗൺ ലിസ്റ്റ് നൽകുന്നതിന് പകരം തുറന്ന ഉത്തരങ്ങൾ എഴുതാവുന്ന രീതി കൊണ്ടുവന്ന കേന്ദ്ര തീരുമാനത്തെയും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ജാതി സെൻസസ് പരാജയപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. ജാതി സെൻസസ് ശരിയായ രീതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചിരുന്ന കാര്യവും അദ്ദേഹം പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.