എല്ലാ പൈലറ്റുമാർക്കും മയക്കുമരുന്നു പരിശോധന: ഉത്തരവിട്ട് ഡി.ജി.സി.എ
ന്യൂഡൽഹി: എല്ലാ എയർലൈനുകളിലെയും പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ഡി.ജി.സി.എയുടെ ഉത്തരവ്. 2027 ജൂലൈ മാസത്തിനുള്ളിൽ ഈ പരിശോധന പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. പൈലറ്റുമാരുടെ മയക്കുമരുന്ന് പരിശോധനക്കുള്ള പുതിയ മാനദണ്ഡങ്ങളുടെ കരട് ഈ മാസാവസാനത്തോടെ അന്തിമമാക്കുമെന്ന് വ്യോമയാന മന്ത്രി കെ.രാംമോഹൻ നാഡു വ്യക്തമാക്കി.
ആഗസ്റ്റ് 4ന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിക്കാൻ ഇടയാക്കിയ സംഭവത്തിന് പിന്നാലെയാണ് നടപടികൾ. ഈ സംഭവത്തിൽ യാത്രക്കാരിൽ പലർക്കും പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ എ.എ.ഐ.ബിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്ന ശേഷം സെപ്റ്റംബർ 4ന് എയർ ഇന്ത്യ പൈലറ്റിനെ പിരിച്ചുവിട്ടിരുന്നു. പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചത് ഗൗരവമേറിയ കാര്യമാണെന്നാണ് റിപ്പോർട്ട്.
നിലവിൽ പൈലറ്റുമാർക്ക് ക്രമരഹിതമായ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പരിശോധന നടത്തുന്നത്. ഡി.ജി.സി.എയുടെ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം പ്രതിവർഷം 10 ശതമാനം പൈലറ്റുമാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും സൈക്കോ ആക്ടീവ് പദാർഥങ്ങൾക്കായുള്ള റാൻഡം പരിശോധനകൾ നടത്തേണ്ടതുണ്ട്. വിവിധ കൊമേഴ്ഷ്യൽ എയർലൈനുകളിലായി 12,000ത്തിലധികം പൈലറ്റുമാരാണ് ഉള്ളത്. ഫുക്കറ്റ് സംഭവത്തെത്തുടർന്നും എല്ലാ പൈലറ്റുമാർക്കും മയക്കുമരുന്ന് പരിശോധന നടത്താൻ ആഗസ്ത് മാസത്തിൽ എയർ ഇന്ത്യ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.