ക്ഷണം ലഭിച്ചത് പ്രധാനമന്ത്രി ആയല്ല, ബിംസ്റ്റെക് ചെയർമാനെന്ന നിലയിൽ, പിന്നെങ്ങനെ വരും?: ബ്രിക്സ് ഉച്ചകോടിയിൽ താരിഖ് റഹ്മാൻ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ്
ധാക്ക: താരിഖ് റഹ്മാൻ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് സൂചന നൽകി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂൺ കബീർ. പ്രധാനമന്ത്രിക്ക് ഉച്ചകോടിയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്നും ബിംസ്റ്റെക് (BIMSTEC) ചെയർമാൻ എന്ന നിലയിലാണ് ക്ഷണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങൾ എങ്ങനെ പോകും? ബംഗ്ലാദേശ് സർക്കാറിൽ നിന്നാരെങ്കിലും ക്ഷണിക്കപ്പെട്ടിട്ടുണ്ടോ? ഞങ്ങളുടെ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? ബിംസ്റ്റെക് ചെയർമാനാണ് ക്ഷണം ലഭിച്ചത്," മന്ത്രി പറഞ്ഞു.
അനുയോജ്യമായ സമയം വരുമ്പോൾ ഇന്ത്യയിലേക്ക് ഒരു ഉഭയകക്ഷി സന്ദർശനം നടത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്നും കബീർ കൂട്ടിച്ചേർത്തു. നേരത്തെ ആഗസ്റ്റ് 23 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തരിഖ് റഹ്മാൻ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.
2024 ഓഗസ്റ്റിൽ നടന്ന യുവജന പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന ബംഗ്ലാദേശിന്‍റെ പരാമർശം വന്നിരിക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു പ്രാദേശിക കൂട്ടായ്മയാണ് ബ്രിക്സ്. റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രത്തലവൻമാരെ പങ്കെടുപ്പിച്ച് ശനിയാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.