രാജ്യത്തെ സ്ഥിതിയറിയാൻ മധ്യപ്രദേശിലേക്കുള്ള ടൂർ അല്ല, മണിപ്പൂരിലേക്ക് പോകണം -മോദിക്ക് മറുപടിയുമായി ഖേര

ന്യൂഡൽഹി: വിദേശയാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യത്തോട് പ്രതികരിച്ച് കോൺഗ്രസ്‌. രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മുതിർന്ന കോൺഗ്രസ്‌ നേതാവ് പവൻ ഖേരയുടെ വിമർശനം.

'രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയണമെന്നുണ്ടോ എങ്കിൽ ഇന്ത്യയിൽ ഫോഗ് ആണ് നടക്കുന്നത്' എന്ന തലക്കെട്ടടെയാണ് പവൻ ഖേര തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. രാജ്യത്തെ സ്ഥിതിയറിയാൻ മോദി മധ്യപ്രദേശിലേക്കുള്ള ടൂറിനു പകരം മണിപ്പൂരിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് മോദി പറഞ്ഞിരുന്നു.

"മണിപ്പൂർ കത്തുകയാണ്. ബാലസോർ ദുരന്തം ഒരു മുസ്‌ലിം യുവാവിന്റെ തലയിൽ കെട്ടിവെക്കാൻ നിങ്ങളുടെ ഐ.ടി സെൽ കഷ്ട്ടപെടുന്നുണ്ട്. നിങ്ങളോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ സബ്രിന സിദ്ദിഖി എന്ന മാധ്യമപ്രവർത്തകയെ ട്രോളിയ നിങ്ങളുടെ നേതാക്കളെ വൈറ്റ് ഹൗസ് അപലപിച്ചു" -പവൻ ഖേര വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ആറ് ദിവസത്തെ വിദേശയാത്രക്ക് ശേഷം തിങ്കാളാഴ്ച പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിയത്. മോദിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയ ജെ.പി നദ്ദയോടായിരുന്നു മോദി രാജ്യത്തെ വിശേഷങ്ങൾ ചോദിച്ചത്. ബി.ജെ.പി സർക്കാരിന്‍റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പാർട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് എന്നായിരുന്നു നദ്ദയുടെ മറുപടി.

വാർത്ത പുറത്തു വന്നതിന് പിന്നാലെ സംഭവത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ്‌ രംഗത്തെത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചോദ്യം സംബന്ധിച്ച റിപ്പോർട്ടുകൾ സത്യമാണെങ്കിൽ വിദേശയാത്രക്കിടെ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നാണ് മനസിലാക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോകലെയുടെ പ്രതികരണം. രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞത് കള്ളമാണോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂർ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ, പ്രധാനമന്ത്രിയുമായി താൻ എല്ലാ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നും മണിപ്പൂരിലെ സ്ഥിതിഗതികൾ അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

Tags:    
News Summary - Congress reply to PM Modi's question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.