വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ കോൺഗ്രസ് മാർച്ച്; രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ന്യൂഡൽഹി: കൂട്ടത്തോടെ കറുത്ത വേഷം ധരിച്ച് പാർലമെന്റിലും പുറത്തും കോൺഗ്രസ് നേതൃനിരയുടെ പ്രതിഷേധം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് എം.പിമാർ കറുത്ത വേഷത്തിൽ പാർലമെന്റിൽ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും രാഷ്ട്രപതി ഭവനിലേക്കും മാർച്ച് നടത്തുമെന്ന പ്രഖ്യാപനവുമായി എ.ഐ.സി.സി ആസ്ഥാനത്തിനുമുന്നിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ ഒത്തുചേർന്നതും കറുത്ത വേഷത്തിൽ.

വിലക്കയറ്റം, തൊഴിലില്ലായ്മ, അവശ്യ സാധനങ്ങളുടെ ജി.എസ്.ടി വർധന എന്നിവക്കെതിരെയാണ് പ്രതിഷേധക്കറുപ്പുമായി കോൺഗ്രസ് നേതാക്കൾ തെരുവിലിറങ്ങിയത്. മാർച്ച് നടത്താൻ ഒരുങ്ങിയവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. കോൺഗ്രസിന്റെ സമരം നേരിടാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ കനത്ത ഗതാഗത നിയന്ത്രണം ജനത്തെ വലച്ചു.

ദിവസങ്ങൾ സഭാ നടപടി മുടങ്ങിയ​പ്പോൾ പാർലമെന്റിന്റെ ഇരുസഭകളിലും വിലക്കയറ്റ ചർച്ചക്ക് സർക്കാർ തയാറായിരുന്നു. എന്നാൽ ധനമന്ത്രി നിർമല സീതാരാമന്റെ ധിക്കാരപരമായ മറുപടിയിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസ് ഇറങ്ങി​പ്പോക്കിലാണ് അത് കലാശിച്ചത്. അതിനു പിന്നാലെയാണ് കറുത്ത വേഷത്തിലെത്തിയുള്ള പ്രതിഷേധം. ഹെറാൾഡ് ഹൗസിലെ ഇ.ഡി റെയ്ഡ് പ്രതിഷേധത്തിന് ആക്കം പകർന്നു.

കറുത്ത ബ്ലൗസും വെള്ള സാരിയുമായി ലോക്സഭയിലെത്തിയ സോണിയ ഗാന്ധിയും സമ്പൂർണ കറുപ്പ് ധരിച്ച മറ്റ് പാർട്ടി എം.പിമാരും പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സഭാ നടപടികൾ സ്പീക്കർ ഒരുമണിക്കൂർ നിർത്തിവെച്ചു. തൊട്ടുപിന്നാലെ പാർലമെന്റ് സമ്മേളനം ബഹിഷ്കരിച്ച് എല്ലാ പാർട്ടി എം.പിമാരും എ.ഐ.സി.സി ഭാരവാഹികളും കോൺഗ്രസ് ഓഫിസിനു മുന്നിൽ പ്രതിഷേധ മാർച്ചിന് ഒത്തുകൂടി.

എന്നാൽ, മാർച്ച് അനുവദിക്കാതെ രാഹുൽ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കിങ്സ്​വേ ക്യാമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബാരിക്കേഡിൽ കയറി മുന്നോട്ടുനീങ്ങാ​ൻ ശ്രമിച്ച പ്രിയങ്ക, പൊലീസ് തടഞ്ഞതിനെത്തുടർന്ന് കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ടു മാത്രമാണ് കോൺഗ്രസ് നേതൃസംഘത്തെ സ്റ്റേഷനിൽനിന്ന് വിട്ടത്.

Tags:    
News Summary - congress protest: Rahul gandhi arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.