ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പട്ടോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്തതിൽ വിവാദം. കോൺഗ്രസിന്റെ മാനസികാസ്വാസ്ഥ്യത്തിന്റെ അങ്ങേയറ്റമാണ് പുറത്തുവന്നിരിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രം കാണാൻ രാഹുൽ ഗാന്ധി ഇതുവരെ വരാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് നാനാ പട്ടോൾ ഇങ്ങനെ പ്രതികരിച്ചത്. ശ്രീരാമന്റെ ജോലികളാണ് രാഹുൽ ഗാന്ധി ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു ചോദ്യങ്ങൾക്ക് പട്ടോളിന്റെ മറുപടി. 'ശ്രീരാമൻ അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ നീതിക്കായാണ് എന്നും നിലകൊണ്ടത്. ഇന്ന് ആ ചുമതലയാണ് രാഹുൽ ഗാന്ധി ഏറ്റെടുത്തിരിക്കുന്നത്'-എന്നായിരുന്നു നാനാ പട്ടോൾ പറഞ്ഞത്.
1980 കളുടെ അവസാനത്തിൽ രാമക്ഷേത്ര സൈറ്റിന്റെ പൂട്ടുകൾ തുറക്കുന്നതിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നും പട്ടോൾ അനുസ്മരിക്കുകയുണ്ടായി.
രാമക്ഷേത്രം സന്ദർശിക്കാത്തതിൽ ബി.ജെ.പി പലതവണ രാഹുൽ ഗാന്ധിയെ വിമർശിച്ചിരുന്നു. അതിനിടെ നാനാ പട്ടോളിന്റെ പരാമർശത്തെ വിമർശിച്ച് ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. ഹിന്ദു മതവികാരങ്ങളെ ഹനിക്കുകയാണ് കോൺഗ്രസ് എന്നായിരുന്നു വിമർശനം. അമിതമായി പാദസേവ നടത്തി കോൺഗ്രസ് ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും ബി.ജെ.പി നേതാവ് ഷെഹസാദ് പൂനവാല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.