ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് ഉപവാസമിരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പാർട്ടി രംഗത്ത്. സചിൻ പൈലറ്റിന്റെ പ്രവർത്തി പാർട്ടി വിരുദ്ധ നടപടിയാണെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു. അതേസമയം, കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് അഴിമതി നടത്തിയവർക്കെതിരെ അശോക് ഗെഹ്ലോട്ട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സചിന്റെ ഏകദിന ഉപവാസം. എന്നാൽ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന സചിന്റെ ആരോപണം ഗെഹ്ലോട്ട് തള്ളി.
ചൊവ്വാഴ്ച സചിൻ പൈലറ്റ് ആരംഭിക്കുന്ന ഏകദിന ഉപവാസം പാർട്ടി താത്പര്യങ്ങൾക്കെതിരാണെന്നും അത് പാർട്ടി വിരുദ്ധ നടപടിയാണെന്നും കോൺഗ്രസിന്റെ രാജസ്ഥാൻ ഇൻചാർജ് സുഖ്ജിന്ദർ സിങ് രന്ദവ ആരോപിച്ചു. സ്വന്തം സർക്കാറുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാധ്യമങ്ങളിലും പൊതു വേദികളിലും ചർച്ച ചെയ്യാതെ, പാർട്ടി വേദികളിലാണ് പറയേണ്ടത്. കഴിഞ്ഞ അഞ്ചു മാസമായി എ.ഐ.സി.സി. ഇൻ ചാർജ് താനാണെന്നും സചിൻ ഇതു സംബന്ധിച്ച് ഒരു പ്രശ്നവും ഇതുവരെ തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും രന്ദവ കൂട്ടിച്ചേർത്തു.
വസുജന്ധര രാജെയുടെ കാലത്തെ അഴിമതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസം വഴി കോൺഗ്രസിനെ കൊണ്ട് ചർച്ച നടത്തിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനമെന്ന ആഗ്രഹത്തിലേക്കുള്ള വഴിവെട്ടാനാണ് സചിൻ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുമ്പോൾ സചിൻ നടത്തിയ നടപടി കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.