മല്ലികാർജുന്‍ ഖാർഗെ
ഖാർഗെയുടെ വേദിയിൽ ‘ശുദ്ധീകരണം’; 24 ദിവസമായിട്ടും കേസില്ല, നഡ്ഡക്ക് കത്ത്
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടത്തിയ പൊതുസമ്മേളനത്തിനുശേഷം വേദിയിൽ ‘ശുദ്ധീകരണ കർമം’ നടത്തിയ സംഭവത്തിൽ, 24 ദിവസം പിന്നിട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറാകാതെ ബി.ജെ.പി സർക്കാർ. ഇതിൽ പ്രതിഷേധിച്ച് രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡക്ക് കോൺഗ്രസ് അധ്യക്ഷൻ കത്തയച്ചു.
ശുദ്ധീകരണ വിഷയം ആഗസ്റ്റ് 13ന് രാജ്യസഭയിൽ ഖാർഗെ ഉന്നയിച്ചപ്പോൾ, നടപടി സ്വീകരിക്കുമെന്ന് നഡ്ഡ ഉറപ്പുനൽകിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഖാർഗെക്ക് മാത്രമല്ല, എല്ലാവർക്കും ദുഃഖമുണ്ടാക്കുന്നതാണെന്നും ബി.ജെ.പി ഇത്തരം പ്രവൃത്തികളെ ഒരിക്കലും പിന്തുണക്കില്ലെന്നും വ്യക്തമാക്കിയ നഡ്ഡ വിഷയം അന്വേഷിക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
സഭയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാരായ വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്ന് ഖാർഗെ നഡ്ഡയോട് ആവശ്യപ്പെട്ടു. സഭയിൽ നൽകിയ വാഗ്ദാനം പാലിക്കപ്പെടുന്നതുവരെ ഈ വിഷയത്തിൽ നിരന്തരം കത്തുകൾ അയക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഇത് തനിക്കോ തന്റെ പദവിക്കോ എതിരായ വ്യക്തിപരമായ കാര്യമല്ലെന്നും, കോടിക്കണക്കിന് ആളുകൾ ദിവസേന നേരിടുന്ന ക്രൂരമായ യാഥാർഥ്യവുമായി ബന്ധപ്പെട്ടാണിതെന്നും ഖാർഗെ കത്തിൽ വ്യക്തമാക്കി. ആഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലുള്ള രാംലീല മൈതാനിയിൽ നടന്ന പരിപാടിക്ക് ശേഷമാണ് സംഘ്പരിവാർ പ്രവർത്തകർ ശുദ്ധീകരണകർമം നടത്തിയത്.
വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ കോൺഗ്രസ് തുല്യരീതിയിൽ പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച വാർത്തസമ്മേളനം നടത്തി സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.