മനീഷ് ബ്രഹ്മഭട്ട്, അഭിജീത് ദിപ്കെ
സി.ജെ.പി രണ്ടായി; കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് പുതിയ പാർട്ടി
ന്യൂഡൽഹി: അഭിജീത് ദിപ്കെ നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയിൽ (സി.ജെ.പി) നിന്ന് ഒരു വിഭാഗം പുറത്തുവന്ന് പുതിയ പാർട്ടിക്ക് രൂപംനൽകി. മുൻ വളന്റിയറായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സി.ജെ.പി-ഡി) എന്ന പുതിയ പാർട്ടിയാണ് രൂപീകരിച്ചത്.
യുവാക്കളുടെ പ്രസ്ഥാനത്തെ ദിപ്കെ തനിക്കിഷ്ടമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി ‘കേജ്രിവാൾ ടീം’ ആക്കിയെന്ന് ബ്രഹ്മഭട്ട് ആരോപിച്ചു. മുമ്പ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചവരാണ് സി.ജെ.പി നേതൃത്വത്തിൽ കൂടുതലുള്ളതെന്നും ബി.ജെ.പിയെ എതിർക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വാട്സാപ്പ് നമ്പര്‍, മിസ്ഡ് കോള്‍ നമ്പര്‍ എന്നിവ ഇന്ന് പുറത്തിറക്കിയതായി മനീഷ് പറഞ്ഞു. സുതാര്യതയിലും ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാം. സി.ജെ.പിയെ രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ കൈയടക്കിയതാണ് പുതിയ നീക്കത്തിന് കാരണം. ഇത് കെജരിവാളിന്റെ പാര്‍ട്ടിയായി മാറരുതെന്നും, മറിച്ച് രാജ്യത്തിന്റെ പ്രസ്ഥാനമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ കച്ചവടങ്ങൾ നടത്തുകയാണ് സി.ജെ.പിയുടെ ലക്ഷ്യം. വിദ്യാർഥികളോ ജനങ്ങളോ നേരിടുന്ന പ്രശ്നങ്ങൾക്കായി പോരാടാൻ അവർക്ക് താൽപര്യമില്ല. കെജ്രിവാളിന്റെ നിർദേശപ്രകാരം ബി.ജെ.പിയെ എതിർക്കാനാണ് അവർ പ്രവർത്തിക്കുന്നത്’ –ബ്രഹ്മഭട്ട് പറഞ്ഞു.
ദിപ്കെ ദേശീയ കൺവീനറായി 12 അംഗ സി.ജെ.പി ദേശീയ വർക്കിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയിൽ ദിപ്കെയോട് അടുപ്പമുള്ളവർക്കാണ് മുൻഗണന നൽകിയത്. സമരം ചെയ്തവരുമായി കൂടിയാലോചിച്ചില്ല. എന്നിങ്ങ ദിപ്കെക്കെതിരെ വിമതർ ആരോപണം ഉന്നയിക്കുന്നുണ്ട്.
സി.ജെ.പിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ഘടനയെ ചോദ്യം ചെയ്ത ബ്രഹ്മഭട്ട്, ജന്തർ മന്ദിർ പ്രക്ഷോഭത്തെ പിന്തുണച്ച ആളുകൾക്കോ വിഭാഗങ്ങൾക്കോ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.