കൊണ്ട സുരേഖ, രേവന്ത് റെഡ്ഢി
മകളുടെ പരാമർശം വിനയായി; കൊണ്ട സുരേഖയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി രേവന്ത് റെഡ്ഢി
ഹൈദരാബാദ്: രണ്ടാഴ്ചയിലേറെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അച്ചടക്ക തർക്കങ്ങൾക്കും ഒടുവിൽ വനം-ദേവസ്വം വകുപ്പ് മന്ത്രി കൊണ്ട സുരേഖയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചകൾക്കും എഐസിസിയുടെ പച്ചക്കൊടിക്കും പിന്നാലെയാണ് സുരേഖയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനുള്ള സുപ്രധാന തീരുമാനം. മന്ത്രിയെ പുറത്താക്കാനുള്ള ഔദ്യോഗിക ശുപാർശ ഗവർണർക്ക് സമർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു മന്ത്രിയെ പുറത്താക്കുന്നത്.
ആഗസ്റ്റ് 19-ന് കൊണ്ട സുരേഖയുടെ മകൾ കൊണ്ട സുഷ്മിത പട്ടേൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തനിക്ക് പാർട്ടി ടിക്കറ്റ് നിഷേധിച്ചാൽ പരകല മണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. മകൾ ഉന്നയിച്ച പരാമർശങ്ങളെ തള്ളിപ്പറയാൻ മന്ത്രി കൊണ്ട സുരേഖ തയ്യാറാകാതിരുന്നതോടെ ഇരുപതിലധികം എംഎൽഎമാരും ടിപിസിസി അച്ചടക്ക സമിതിയും മന്ത്രിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. മകൾ പറഞ്ഞ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് തന്നെ ഉത്തരവാദിയാക്കുന്നത് പ്രകൃതിവിരുദ്ധ നീതിയാണെന്ന് സുരേഖ വാദിച്ചെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല.
ഇതിനൊപ്പം നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച തെലങ്കാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ജി. ചിന്ന റെഡ്ഡിയെയും സ്ഥാനത്തുനിന്ന് നീക്കി. മുൻ ഹൈദരാബാദ് മേയർ ഗദ്വാൾ വിജയലക്ഷ്മിയെ പുതിയ വൈസ് ചെയർപേഴ്സണായി നിയമിച്ചു. തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നെരെല്ല ശാരദയെയും, കാകതീയ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി അധ്യക്ഷയായി മുൻ എംപി ജി. സുധാറാണിയെയും നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പാർട്ടിക്കുള്ളിലെ ആഭ്യന്തര ചേരിപ്പോരിനും അച്ചടക്കലംഘനങ്ങൾക്കുമെതിരെ രേവന്ത് റെഡ്ഡി സർക്കാർ നടത്തുന്ന ശക്തമായ നടപടിയായാണ് സുരേഖയുടെ പുറത്താക്കൽ വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.