കോഴിക്കോട്: തെരഞ്ഞെടുപ്പ് ചുമതലയുള്ള പല ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. ബാലറ്റ് പേപ്പർ തപാൽ വഴി സ്വീകരിച്ച് വോട്ട് ചെയ്തശേഷം തപാൽവഴി അയക്കുന്ന പതിവ് രീതി മാറിയതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്. പേര് പോസ്റ്റൽ വോട്ടാണെങ്കിലും ഉദ്യോഗസ്ഥർ പ്രത്യേകമൊരുക്കിയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ട് ചെയ്ത് വോട്ടുപെട്ടിയിൽ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് ഉദ്യോഗസ്ഥരുടെ സമ്മതിദാനാവകാശം നഷ്ടമാക്കിയത്.
മറ്റ് ജില്ലകളിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള പലർക്കും വോട്ടുചെയ്യാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. വോട്ടർ പട്ടികയിലെ പേര് ഒരു ലോക്സഭ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി മറ്റൊരു ലോക്സഭ മണ്ഡലത്തിലും ഉള്ളവർ ഫോറം 12ൽ അപേക്ഷ നൽകണം. തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളിലുള്ള വി.എഫ്.സിയിൽ (വോട്ടർ ഫെസിലിറ്റേഷൻ സെന്റർ) വോട്ട് രേഖപ്പെടുത്താനാണ് ഇവർക്ക് കിട്ടിയ നിർദേശം.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും വോട്ടർ പട്ടികയിലെ പേരും ഒരേ ലോക്സഭ മണ്ഡലത്തിൽ വരുന്നവർക്ക് ഫോം 12 എ മുഖേന അപേക്ഷ നൽകാനും ജോലിചെയ്യുന്ന ബൂത്തിൽ വോട്ടുരേഖപ്പെടുത്താനും അനുമതി നൽകി. ആശയക്കുഴപ്പമുണ്ടായതിനാൽ ഫെസിലിറ്റേഷൻ സെൻററിൽ എത്തിയപ്പോൾ തങ്ങളുടെ പേര് പട്ടികയിൽ കണ്ടില്ലെന്ന് ഉേദ്യാഗസ്ഥർ പറയുന്നു. ജില്ല മാറി ഡ്യൂട്ടിയായതിനാൽ പോളിങ് സാമഗ്രികൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ലഭിക്കുമെന്നായിരുന്നു പലരും കരുതിയത്. സാമഗ്രികൾ കൈപ്പറ്റേണ്ടതിനാൽ കൂടുതൽ അന്വേഷണത്തിന് മുതിരാതെ ഉദ്യോഗസ്ഥർ തിരിച്ചുപോകുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ അനുകൂല തീരുമാനമുണ്ടെങ്കിലേ വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്ക് ഇനി അവസരം ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.