കോയമ്പത്തൂര്‍ സ്ഫോടന കേസ്: ജീവപര്യന്തം തടവുകാരുടെ അപ്പീല്‍ 11ന് സുപ്രീം കോടതി പരിഗണിക്കും

കോയമ്പത്തൂര്‍: 98ലെ കൊയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ജീവപര്യന്തം തടവുകാരുടെ അപ്പീല്‍ ഹരജി ജനുവരി 11ന് പരിഗണിക്കും. 2011ല്‍ സുപ്രീം കോടതിയുടെ മൂന്നാമത് ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജി അഞ്ചു വര്‍ഷത്തിനുശേഷമാണ് പരിഗണനക്കെടുക്കുന്നത്. ’98 ഫെബ്രുവരി 14ന് കോയമ്പത്തൂര്‍ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രസ്തുത കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി, അല്‍ ഉമ്മ പ്രസിഡന്‍റ് എസ്.എ. ബാഷ, സെക്രട്ടറി മുഹമ്മദ് അന്‍സാരി തുടങ്ങിയവര്‍ ഉള്‍പ്പെടെ 167 പ്രതികളെ അറസ്റ്റ് ചെയ്തു. 2007ലാണ് കോയമ്പത്തൂര്‍ പ്രത്യേക കോടതി വിധി പറഞ്ഞത്. മഅ്ദനി ഉള്‍പ്പെടെ എട്ടു പ്രതികളെ കോടതി വിട്ടയച്ചു. അല്‍ ഉമ്മ നേതാക്കളും പ്രവര്‍ത്തകരുമായ 43 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റു പ്രതികള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ നല്‍കി. ഇവരില്‍ ഭൂരിഭാഗവും ഒമ്പത് വര്‍ഷക്കാലത്തിലധികം വിചാരണ തടവുകാരായിരുന്നത് പരഗണിച്ച് ജയില്‍മോചിതരാക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ കോയമ്പത്തൂര്‍, സേലം, ചെന്നൈ, വെല്ലൂര്‍ ജയിലുകളിലായി കഴിയുന്നു. 18 ജീവപര്യന്തം തടവുകാര്‍ പ്രത്യേക കോടതി വിധിക്കെതിരെ മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

Tags:    
News Summary - coimbatore blast case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.