റായ്പൂർ: ഛത്തീസ്ഗഢിൽ കൽക്കരി നികുതി അഴിമതിക്കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ സമീർ വിഷ്ണോയിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ റായ്പൂർകോടതി ഉത്തരവിട്ടു.
സംസ്ഥാന സാമ്പത്തിക കുറ്റാന്വേഷണ ബ്യൂറോ (ഇ.ഒ.ഡബ്യൂ) ഇദ്ദേഹത്തിന്‍റെ പേരിൽ കൂടുതൽ സ്വത്തുക്കൾ കണ്ടെത്തിയതോടെ ഇത് കണ്ടുകെട്ടാന്‍ അനുമതി തേടികൊണ്ടി കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവിട്ടത്. ഇ.ഒ.ഡബ്യൂ പുറത്തിറക്കിയ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ അനധികൃതസ്വത്ത് സമ്പാദനത്തിന് 1988-ലെ അഴിമതി നിരോധന നിയമപ്രകാരം സമീർ വിഷ്ണോയിക്കെതിരെ കേസെടുത്തിരുന്നു.
വിഷ്ണോയി തന്റെ കുടുംബാംഗങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തി. കൽക്കരി നികുതി അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ നേരത്തെ താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. തുടരന്വേഷണത്തിൽ, ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന കൂടുതൽ സ്വത്തുക്കൾ കണ്ടെത്തിയതോടെയാണ് ഇത് കണ്ടുകെട്ടാനുള്ള അപേക്ഷ റായ്പൂർ കോടതിയിൽ സമർപ്പിച്ചത്.
ഏപ്രിൽ 17ന് കേസ് പരിഗണിച്ച കോടതി സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അപേക്ഷ അംഗീകരിച്ചു. ഇതോടെ കണ്ടുകെട്ടിയ വസ്തുക്കളുടെ വിൽപ്പനയും കൈമാറ്റവും മരവിപ്പിച്ചിട്ടുണ്ട്.
അതേ സമയം അഴിമതിക്കെതിരെയുള്ള ശക്തമായനിലപാടാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സമാനമായ കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.