ന്യൂഡൽഹി: ബിഹാറിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനം ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ സീറ്റ് സംരക്ഷിക്കുന്നതിന്റെയും ബി.ജെ.പി മന്ത്രിമാർ കമീഷനുകൾ ശേഖരിക്കുന്നതിന്റെയും തിരക്കിലാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് സർക്കാറിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തെ രക്ഷിക്കാനും കൂടി ആയിരിക്കണമെന്ന് രാഹുൽ ഊന്നിപ്പറഞ്ഞു. 11 ദിവസത്തിനുള്ളിൽ 31 കൊലപാതകങ്ങളും സംസ്ഥാനത്തെ ഗുണ്ടാ രാജും ചൂണ്ടിക്കാണിക്കുന്ന മാധ്യമ റിപ്പോർട്ടുകളുടെ സ്ക്രീൻഷോട്ടുകൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് ‘എക്സി’ൽ പങ്കിട്ടു.
‘ബീഹാർ ഇന്ത്യയുടെ കുറ്റകൃത്യ തലസ്ഥാനമായി മാറിയിരിക്കുന്നു. എല്ലാ ഇടവഴികളിലും ഭയം, എല്ലാ വീട്ടിലും അസ്വസ്ഥത! തൊഴിലില്ലാത്ത യുവാക്കളെ ‘ഗുണ്ടാ രാജി’ലെ കൊലയാളികളാക്കി മാറ്റുന്നു. മുഖ്യമന്ത്രി തന്റെ സീറ്റ് സംരക്ഷിക്കുന്ന തിരക്കിലാണ്, അതേസമയം, ബി.ജെ.പി മന്ത്രിമാർ കമീഷനുകൾ ശേഖരിക്കുന്നു. ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ വോട്ട് സർക്കാറിനെ മാറ്റാൻ മാത്രമല്ല, ബീഹാറിനെ രക്ഷിക്കാനും കൂടിയാവണം -അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യം പ്രമുഖ വ്യവസായി ഗോപാൽ ഖേംക പട്നയിലെ തന്റെ വസതിക്ക് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ബി.ജെ.പിയും മുഖ്യമന്ത്രി കുമാറും ചേർന്ന് ബീഹാറിനെ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുന്നുവെന്ന് ഈ സംഭവം വീണ്ടും തെളിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ഹാജിപൂരിൽ തന്റെ മകനെ വെടിവച്ചു കൊന്ന് ഏഴു വർഷത്തിന് ശേഷം, ഖേംകയെ പട്നയിലെ തന്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ ഒരു അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.